
കൊച്ചി: കൊച്ചി നഗരത്തിൽ പല ഭാഗത്തായി സമാന്തര എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നത് സംബന്ധിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പരിശോധനയില്‍ കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തു.
തൃക്കാക്കര സ്വദേശി നജീബ് ആണ് അറസ്റ്റിലായത്. തൃക്കാക്കരയിൽ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത് ഇയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ്. എക്സ്ചേഞ്ച് നടത്തിയിരുന്ന തൊടുപുഴ വണ്ണപ്പുറം സ്വദേശി മുഹമ്മദ് റസൽ എന്നയാളെ ഇന്ന് പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
വിദേശത്തു നിന്നും വരുന്ന ടെലിഫോള്‍ കോളുകള്‍ ടെലികോം വകുപ്പ് അറിയാതെ ഉപഭോക്താക്കള്‍ക്ക് എത്തിക്കുയാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു
തൃക്കാക്കരയ്ക്ക് സമീപം ജഡ്ജി മുക്ക് എന്ന സ്ഥലത്തെ വാടക കെട്ടിടത്തിലും കൊച്ചി നഗരത്തിലെ ഒരു ഫ്ളാറ്റിലുമാണ് ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.
സ്ഥാപന ഉടമക്കെതിരെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്ട്, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കൊച്ചിയിലെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലും വിവിധ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
വിദേശത്തു നിന്നും വരുന്ന ടെലിഫോണ്‍ കോളുകള്‍ ഇന്‍ര്‍നെറ്റ് സഹായത്തോടെ ലോക്കല്‍ നമ്പരില്‍ നിന്നും ലഭിക്കുന്ന തരത്തിലേക്ക് മാറ്റുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഏത് രാജ്യത്തു നിന്നുള്ള വിളിയാണെന്നു പോലും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളക്കടത്തിനും ഉപയോഗിച്ചാല്‍ പോലും കണ്ടെത്താന്‍ കഴിയില്ല. ഒപ്പം ഓരോ അന്താരാഷ്ട്ര കോളിനും സര്‍ക്കാരിന് ലഭിക്കേണ്ട നികുതിയും ടെലികോം കമ്പനികള്‍ക്ക് ലഭിക്കേണ്ട പ്രതിഫലവും നഷ്ടമാകും.






