
തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതില്‍ രാഷ്ട്രീയമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ ഭരണകാലത്ത് 5,910 താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതിനു കണക്കുകള്‍ നിരത്തി. യുവതീയുവാക്കളെ തെറ്റിദ്ധരിപ്പിച്ചു തെരുവിലിറക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
താല്‍ക്കാലിക നിയമനം സ്ഥിരപ്പെടുത്തുന്നത് പി.എസ്.സി. പട്ടികയിലുള്ളവരുടെ സാധ്യത ഇല്ലാതാക്കുമെന്ന പ്രചാരണം ശരിയല്ല. നിയമനം പി.എസ്.സിക്കു വിട്ടിട്ടില്ലാത്ത സ്ഥാപനങ്ങളില്‍ 10 വര്‍ഷത്തിലധികം തുടര്‍ച്ചയായി ജോലി ചെയ്യുന്നവരെയാണു സ്ഥിരപ്പെടുത്തുന്നത്. ആരും ഈ സര്‍ക്കാര്‍ നിയമിച്ചവരല്ല. രാഷ്ട്രീയ പരിഗണനവച്ച് ആരെയെങ്കിലും പ്രത്യേകമായി ഉള്‍പ്പെടുത്തുകയോ പുറന്തള്ളുകയോ ചെയ്തിട്ടില്ല. മാനുഷിക പരിഗണന മാത്രമാണുണ്ടായത്.
ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കാനും റാങ്ക് പട്ടികയിലെ അവസാന ആളിനും തൊഴില്‍ സാധ്യതയുണ്ടെന്ന് തെറ്റായി പ്രചരിപ്പിക്കാനുമാണു ശ്രമം. ഒരു പട്ടികയിലുമില്ലാത്തവര് പോലും െവെകാരിക പ്രകടനങ്ങള്‍ നടത്തുകയും അതിനു ബോധപൂര്‍വം പ്രചാരണം നല്‍കുകയും ചെയ്തു. ജീവന് അപകടം വരാവുന്ന ചില നീക്കങ്ങളുമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ ജനുവരി 31 വരെ 1,57,911 പേര്‍ക്കു പി.എസ്.സി. വഴി നിയമനം നല്കിയെന്നു മുഖ്യമന്ത്രി. ഫെബ്രുവരിയില്‍ അവസാനിക്കുന്ന പി.എസ്.സി. റാങ്ക് ലിസ്റ്റുകളെല്ലാം ആറു മാസത്തേക്കു നീട്ടി. കാലാവധി കഴിഞ്ഞ പോലീസ് റാങ്ക് ലിസ്റ്റില്‍നിന്ന് 2021 ഡിസംബര്‍ 31 വരെയുള്ള ഒഴിവുകള്‍ കണക്കാക്കി നിയമനം നല്ടിയിരുന്നു. ഈ സര്‍ക്കാര്‍ വന്നതിനുശേഷം 27,000 സ്ഥിരം തസ്തികകള്‍ ഉള്‍പ്പെടെ 44,000 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു.
4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇത് 3113 ആയിരുന്നു. 4012 റാങ്ക്ലിസ്റ്റിലായി നാലു ലക്ഷത്തോളം ആളുകളുണ്ടാകും. ഇതില്‍ അഞ്ചിലൊന്ന് ആളുകള്‍ക്കേ സാധാരണ നിലയില്‍ നിയമനം കിട്ടൂ. സംസ്ഥാനത്താകെ ഇപ്പോള്‍ 5,28,231 ജീവനക്കാരുണ്ട്. സംസ്ഥാനത്ത് ഒരുവര്‍ഷം സര്‍ക്കാര്‍ സര്‍വീസിലേക്ക് ആകെ നടത്താന്‍ കഴിയുന്ന നിയമനം 25,000 വരെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.






