
കാസർഗോഡ്: നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് കടലോരത്ത് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. മൃതദേഹത്തിന് ഒരു മാസത്തിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
തല വേർപ്പെട്ട നിലയിലായിരുന്ന മൃതദേഹത്തിന്റെ കാലുകളിലെ മാംസഭാഗങ്ങളും നഷ്ടപ്പെട്ട് അസ്ഥികൾ പുറത്തുകാണുന്ന അവസ്ഥയിലായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തിൽ ബേക്കൽ കോസ്റ്റൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന്റെ തല വേർപ്പെട്ട നിലയിലായതാണ് സംഭവത്തിൽ ദുരൂഹത ഉയർത്തുന്നത്. മുങ്ങിമരണത്തിൽ സാധാരണയായി ഇത്തരത്തിൽ തല വേർപ്പെടാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
മറ്റെവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം കടലിലെ ഒഴുക്കിൽപ്പെട്ട് തീരത്തടിഞ്ഞതാണോയെന്നതടക്കമുള്ള സാധ്യതകളും പൊലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹത്തിന്റെ തിരിച്ചറിയലിനും മരണകാരണം കണ്ടെത്തുന്നതിനുമായി അന്വേഷണം തുടരുകയാണ്






