
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉപദേശക സമിതികളുടെയോ ഭക്തജന സമിതികളുടെയോ പേരിലുള്ള സ്വത്തുക്കൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുമായി ബന്ധപ്പെട്ട ഹർജികളിലാണ് ദേവസ്വം ബെഞ്ചിന്റെ നിർണായക വിധി.
ജസ്റ്റിസ് വി. രാജ വിജയരാഘവനും ജസ്റ്റിസ് കെ.വി. ജയകുമാറും അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 2017-ൽ ഭക്തജന സമിതിക്ക് ദേവസ്വം ബോർഡ് ഉപദേശക സമിതിയുടെ പദവി നൽകിയിരുന്നെങ്കിലും ഹൈക്കോടതി വിധിയെ തുടർന്ന് 2018-ൽ അത് പിൻവലിക്കുകയായിരുന്നു.
തുടർന്ന് രൂപീകരിച്ച ഉപദേശക സമിതിയുടെ ഭാരവാഹികളാണ് ഭക്തജന സമിതിയുടെ പേരിലുള്ള ഭൂമി, ബാങ്ക് അക്കൗണ്ടുകൾ, സ്വർണം തുടങ്ങിയ ആസ്തികൾ ദേവസ്വം ബോർഡിന് കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സ്വന്തം ഫണ്ട് ഉപയോഗിച്ചാണ് ആസ്തികൾ സമാഹരിച്ചതെന്നാണ് ഭക്തജന സമിതിയുടെ വാദം.
എന്നാൽ, ദേവസ്വം ബോർഡിനെ സഹായിക്കുന്നതിനുള്ള സംവിധാനമെന്നതിലുപരി ഉപദേശക സമിതിക്ക് സ്വതന്ത്രമായ നിയമപരമായ അസ്തിത്വമില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ സമിതിയുടെ പേരിലുള്ള സ്വത്തുക്കൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് അവകാശപ്പെട്ടതാണെന്നും കോടതി വിധിച്ചു.
തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിലെ ഗുരുതര കണ്ടെത്തലുകളും കോടതി വിലയിരുത്തി. സംഭാവനകൾ കൃത്യമായി രേഖപ്പെടുത്താത്തത്, വൗച്ചറുകളില്ലാതെ ചെലവുകൾ നടത്തിയത്, വഴിപാടുകളുടെയും അന്നദാനത്തിന്റെയും സാമ്പത്തിക ഇടപാടുകളിൽ സുതാര്യത പാലിക്കാത്തത് തുടങ്ങിയ ക്രമക്കേടുകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഭക്തജന സമിതിയുടെ പേരിലുള്ള ഭൂമികൾ പ്രതിഷ്ഠയുടെ പേരിലേക്ക് ഉടൻ മാറ്റാൻ റവന്യൂ, രജിസ്ട്രേഷൻ അധികൃതർക്ക് കോടതി നിർദേശം നൽകി. സമിതിയുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ, ക്ഷേത്ര അലമാരകളുടെ താക്കോലുകൾ എന്നിവ 30 ദിവസത്തിനകം ദേവസ്വം ബോർഡിന് കൈമാറണമെന്നും കോടതി ഉത്തരവിട്ടു.
കൂടാതെ, 'തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതി' എന്ന പേരിന്റെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന ദേവസ്വം ബോർഡിന്റെ അപേക്ഷയിൽ ആലപ്പുഴ ജില്ലാ രജിസ്ട്രാർ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.






