
അന്യമതസ്ഥനെ പ്രണയിച്ച പെണ്‍കുട്ടിയെ വീട്ടുകാർ ഏർപ്പെടുത്തിയ
വാടകക്കൊലയാളികൾ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബേൽഘട്ടിലാണ് സംഭവം.
ഒന്നര ലക്ഷം രൂപയാണ് മകളെ കൊലപ്പെടുത്തുന്നതിനായി പിതാവ് കൈലാഷ് യാദവ് വാടക കൊലയാളി വരുൺ തിവാരിക്ക് നൽകിയത്. അന്യമതസ്ഥനുമായുള്ള പ്രണയത്തിൽ നിന്ന് മകൾ പിൻമാറില്ലെന്ന് മനസിലായതോടെയാണ് ക്വട്ടേഷൻ നൽകിയതെന്ന് ഇയാൾ പൊലീസിൽ സമ്മതിച്ചു.
പണം കൈപ്പറ്റിയ വരുൺ മോട്ടോർ സൈക്കിളിൽ എത്തി രഞ്ജനയെ കൂട്ടിക്കൊണ്ട് വിജനമായ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. പാതി കത്തിക്കരിഞ്ഞ നിലയിൽ കൃഷിയിടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണമാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിച്ചത്
കൊലപാതകത്തിൽ പെൺകുട്ടിയുടെ പിതാവ് കൈലാഷ് യാദവ്, സഹോദരൻ അജിത് യാദവ്, സഹോദരീ ഭർത്താവ് സത്യപ്രകാശ് യാദവ്, സഹായി സീതാറാം യാദവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വാടകക്കൊലയാളിയായ വരുൺ തിവാരിയെ ഇനിയും അറസ്റ്റ് ചെയ്യാനായില്ല.






