
കൊല്ലം : ഉത്രയെ ഭർത്തൃഗൃഹത്തിൽവെച്ച് അണലി കടിച്ച ദിവസംതന്നെ സംശയം തോന്നിയിരുന്നെന്ന് വാവാ സുരേഷ്.
മരണവിവരം അറിഞ്ഞയുടൻ ദുരൂഹതയുെണ്ടന്നും പോലീസിൽ വിവരമറിയിക്കണമെന്നും നാട്ടുകാരോട് പറഞ്ഞതായി ഉത്ര വധക്കേസ് വിചാരണയിൽ സാക്ഷിയായി കൊല്ലം ആറാം സെഷൻസ് കോടതിയിൽ മൊഴിനൽകവേ വാവാ സുരേഷ് പറഞ്ഞു.
സംഭവ ദിവസം വൈകീട്ട് പറക്കോട്ട് ഒരു വീട്ടിലെ കിണറ്റിൽ വീണ പാമ്പിനെ രക്ഷിക്കാൻ ചെന്നപ്പോഴാണ് വിവരമറിഞ്ഞത്. അണലി രണ്ടാംനിലയിൽ കയറി കടിക്കില്ലെന്ന് അപ്പോഴേ പറഞ്ഞിരുന്നു. 20 ദിവസത്തിനുശേഷം ഉത്രയുടെ വീട് സന്ദർശിച്ചപ്പോൾ ഒരുകാരണവശാലും മൂർഖൻ പുറത്തുനിന്ന് സ്വാഭാവികമായി ആ വീട്ടിൽ കയറില്ലെന്നും മനസ്സിലായി.
തന്നെ 16 തവണ അണലിയും 340 തവണ മൂർഖനും കടിച്ചിട്ടുണ്ട്.
മൂർഖനും അണലിയും കടിച്ചാൽ സഹിക്കാൻപറ്റാത്ത വേദനയാണെന്നും ഉറങ്ങിക്കിടന്ന ഉത്ര പാമ്പുകടിച്ചത് അറിഞ്ഞില്ലെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും വാവാ സുരേഷ് പറഞ്ഞു.
ഒരേയാളെ രണ്ടളവിലെ വിഷപ്പല്ലുകളുടെ അകലത്തിൽ കടിക്കുന്നത് അസ്വാഭാവികമാണെന്നും മൊഴിനൽകി.
ഉത്രയെ പാമ്പുകടിച്ച സ്ഥലങ്ങളും സാഹചര്യങ്ങളും പരിശോധിച്ചപ്പോൾ സ്വാഭാവികരീതിയിലല്ലായിരുന്നെന്ന് ഫോറസ്റ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവർ മൊഴിനൽകി.






