
മൊട്ടേര: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഉജ്വല ജയം. കളി അവസാനിക്കാന്‍ മൂന്ന് ദിവസം കൂടി ബാക്കി നില്‍ക്കെ ഇംഗ്ലണ്ടിനെ ആദ്യ ഇന്നിംഗ്സിലെ പോലെ തന്നെ രണ്ടാം ഇന്നിംഗ്സിലും ഏറിഞ്ഞിട്ട് നേടിയ വിജയം ഇന്ത്യയ്ക്ക് ലോക ടെസ്റ്റ ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് സാധ്യത കൂട്ടി.
ഇന്ത്യന്‍ മണ്ണിലെ ആദ്യ ഡേ ആന്റ് നൈറ്റ് ടെസ്റ്റില്‍ അക്സര്‍പട്ടേലും ആര് അശ്വിനും ചേര്‍ന്ന ബൗളിംഗ് ആക്രമണത്തില്‍ ഇംഗ്ളണ്ട് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ വെറും രണ്ടു ദിവസം കൊണ്ട് കളി അവസാനിച്ചു. അശ്വിന് ഏഴും അക്സര്‍പട്ടേല്‍ 11 ും വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് വീഴ്ത്തിയ അശ്വിന് 400 ടെസ്റ്റ് വിക്കറ്റ് ക്ലബ്ബില്‍ അംഗമായി. വിജയത്തോടെ ഇന്ത്യ ടെസ്റ്റ് പരമ്പരയില്‍ 2-1 ന് മുന്നിലായി.
1935 ന് ശേഷം ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ടെസ്റ്റ് മത്സരം എന്ന പദവിയാകും മൊട്ടേര ടെസ്റ്റിന് കിട്ടുക. അതേസമയം ഏറ്റവും വേഗതയേറിയ ടെസ്റ്റ് വിജയം എന്ന പദവിയാണ് ഇന്ത്യയ്ക്ക് കിട്ടിയത്. ഇന്ത്യയില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്കോറുമാണ് ഇത്. ഇതിലൂടെ അടുത്ത മത്സരം സമനിലയില്‍ ആയാല്‍ പോലും ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്തും. ന്യൂസിലാന്റ് നേരത്തേ തന്നെ ഫൈനലില്‍ കടന്നിട്ടുണ്ട്.
ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ 112, രണ്ടാം ഇന്നിംഗ്സില്‍ 81, ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 145 രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് നഷ്ടമാകാതെ 45. ആദ്യ ഇന്നിംഗ്സില്‍ പാളിപ്പോയ ഇംഗ്ളണ്ട് ബാറ്റിംഗ് രണ്ടാം ഇന്നിംഗ്സില്‍ തകര്‍ന്നു പോയി. 33 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിംഗ്സിന് ഇറങ്ങിയ ഇംഗ്ളണ്ട് 81 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിംഗ്സില്‍ 49 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ രോഹിത് ശര്‍മ്മ (25), ശുഭ്മാന്‍ഗില്‍ (15) എന്നിവര്‍ അധികം സമയം പാഴാക്കാതെ വെറും എട്ട് ഓവറില്‍ വിജയത്തില്‍ എത്തിച്ചു.
ആദ്യ ഇന്നിംഗ്സില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ അക്സര്‍ പട്ടേല്‍ രണ്ടാം ഇന്നിംഗ്സില്‍ 15 ഓവറില്‍ 32 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. കഴിഞ്ഞ തവണ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിന് നാലു ഇംഗ്ലീഷ് ബാറ്റസ്മാന്മാരെ പുറത്താക്കി. വാഷിംഗ്ടണ്‍ സുന്ദറിനായിരുന്നു ഒരു വിക്കറ്റ്.
രണ്ടം ഇന്നിംഗ്സില്‍ 25 റണ്‍സ് എടുത്ത ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ജോ റൂട്ട് 19 റണ്‍സിന് പുറത്തായി. 12 റണ്‍സ് എടുത്ത ഒലി പോപ്പാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്സ്മാന്. ഇതോടെ കളിയില്‍ വീണ 30 വിക്കറ്റുകളില്‍ 28 വിക്കറ്റുകളും സ്പിന്നര്‍മാര്‍ പേരില്‍ കുറിച്ചു. നേരത്തേ ഇംഗഌണ്ടിന്റെ ജോ റൂട്ട് അഞ്ചു വിക്കറ്റും ലീച്ച് നാലു വിക്കറ്റും വീഴ്ത്തിയിരുന്നു.






