
മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക ഇന്നലെ പ്രഖ്യാപിച്ചിരിക്കെ കൊടുവള്ളിയില്‍ എം.കെ മുനീര്‍ മത്സരിക്കുന്നതിനെതിരെ പ്രതിഷേധം. കൊടുവള്ളിയില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്നും അവിടെ നിന്നുള്ള സ്ഥാനാര്‍ഥികള്‍ തന്നെ മതിയെന്നും ആവശ്യപ്പെട്ട് ലീഗിന്റെ തന്നെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ മുനീറിന്റെ വീട്ടില്‍ പ്രതിഷേധവുമായി എത്തി. പുതിയ പട്ടിക അനുസരിച്ച് എം.കെ. മുനീറിനെയാണ് കൊടുവള്ളിയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
എം.കെ മുനീര്‍ കൊടുവള്ളിയില്‍ മത്സരിക്കുകയാണെങ്കില്‍ വോട്ട് ചെയ്യില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. മുനീറിന്റെ വീട്ടിലെത്തി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്‍വാങ്ങണമെന്നും നാട്ടുകാരെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. രാത്രി ഒമ്പതരയോടെയാണ് ഇരുപത്തി അഞ്ചോളം വരുന്ന ലീഗ് പ്രവര്‍ത്തകര്‍ മുനീറിന്റെ വീട്ടില്‍ എത്തിയത്. മുന്നോട്ട് പോയാല്‍ മണ്ഡലത്തില്‍ ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും എന്നും പറഞ്ഞിരുന്നു. ഇവിടെ എം.എ റസാഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.
ഇന്നലെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നപ്പോള്‍ മൂന്ന് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന നിര്‍ദേശത്തില്‍ മൂന്ന് സീനിയർ നേതാക്കൾക്ക് മാത്രമാണ് ഇളവ് നൽകിയത്. അവരില്‍ ഒരാളാണ് എം.കെ. മുനീര്‍. കുഞ്ഞാലിക്കുട്ടിയും കെ.പി.എ മജീദുമാണ് മറ്റുള്ളവര്‍. കുഞ്ഞാലിക്കുട്ടി വേങ്ങരയിലും കെ.പി.എ മജീദ് തിരൂരങ്ങാടിയിലും മത്സരിക്കും. യുവാക്കൾക്കും ഒരു വനിതയ്ക്കും ലീഗ് ഇത്തവണ അവസരം നൽകി. കോഴിക്കോട് സൗത്തിൽ മൽസരിക്കുന്ന അഡ്വ. നൂര്‍ബീന റഷീദ് ആണ് ഏക വനിതാ സ്ഥാനാര്‍ത്ഥി. 25 വര്‍ഷത്തിന് ശേഷമാണ് ഒരു വനിതയ്ക്ക് ലീഗ് അവസരം നല്‍കുന്നത്.
12 സിറ്റിങ് എം.എൽ.എമാർ മൽസരിക്കുമ്പോൾ മൂന്നു പേർ മണ്ഡലം മാറി. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി എം.പി. അബ്ദുസ്സമദ് സമദാനിയും ഒഴിവ് വരുന്ന രാജ്യ സഭ സീറ്റിലേക്ക് പി.വി. അബ്ദുല്‍ വഹാബും മൽസരിക്കും. നിയമസഭയിലേക്ക് മൽസരിക്കുന്ന 27 ൽ 25 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. രണ്ടു മണ്ഡലങ്ങള്‍ പിന്നീട്.






