
തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ ശബരിമല വിഷയം ഉയര്‍ത്തി വന്‍ പ്രചരണം നടക്കുന്നതിനിടയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകള്‍ നശിപ്പിച്ച നിലയില്‍. ഫ്ളക്സ് ബോര്‍ഡുകള്‍ കീറുകയും ചിലതില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്ത നിലയിലാണ്. സംഭവത്തിൽ സിപിഎം ശ്രീകാര്യം പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ്.
പാങ്ങപ്പാറ, കുറ്റിച്ചൽ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ്ബോർഡുകളിലാണ് കരി ഓയിൽ ഒഴിച്ചത്. ശബരിമല വിഷയമടക്കം സജീവ ചർച്ചയാക്കാൻ എതിരാളികൾ സജീവ ശ്രമം നടത്തുന്നതിനിടെയാണ് പോസ്റ്ററുകൾ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. കഴക്കൂട്ടം മണ്ഡലത്തിൽ നിന്നാണ് കടകംപള്ളി ഇത്തവണയും ജനവിധി തേടുന്നത്. എസ്എസ് ലാലാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ശോഭാ സുരേന്ദ്രനാണ് ബിജെപി സ്ഥാനാര്‍ത്ഥി.
നേരത്തേ ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രന് ഖേദം രേഖപ്പെടുത്തിയിരുന്നു. ഇതോടെ വിഷയം ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരേ ഉപയോഗിക്കുകയും ചെയ്തു. കോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം തിരുത്തി നല്കാന് സിപിഎം തയ്യാറാകുമോ എന്നാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്.






