
മുംബൈ: മുകേഷ് അമ്പാനിയുടെ വീടിനു മുന്നില്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥന് സച്ചിന് വാസെയ്ക്കെതിരെ യു.എ.പി.എ. ചുമത്തി എന്‍.ഐ.എ. കേസിന് ആസ്പദമായ തെളിവുകള്‍ ഉടന്‍തന്നെ എന്‍.ഐ.എക്ക് കൈമാറണമെന്ന് താനെയിലെ എന്‍.ഐ.എ. കോടതി മഹാരാഷ്ട്ര പോലീസിനു കര്‍ശന നിര്‍ദ്ധേശം നല്‍കിയിരിക്കുകയാണ്. അതാസമയം കേസില്‍ മഹാരാഷ്ട്ര ആഭ്യന്തമന്ത്രിക്കെതിരെ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് മുംബൈ പോലീസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
അംബാനിയുടെ വീടിന് മുന്നില്‍ ബോംബ് വച്ചതിനും,ബോംബ് നിറച്ച വാഹനത്തിന്റെ യഥാര്‍ത്ഥ ഉടമയെ കൊലപ്പെടുത്തിയതിനും പിന്നില്‍ സച്ചിന് വാസെയെന്ന മുംബൈ പൊലീസുദ്യോഗസ്ഥനെന്നാണ് എന്‍.ഐ.എ.യുടെ കണ്ടെത്തല്‍. കേസ് സമാന്തരമായി അന്വേഷിക്കുന്ന മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേനയും ഇതേ കാര്യംതന്നെയാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേന സച്ചിന്റെ സഹായികളെന്നു സംശയിക്കുന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുമായി സഹകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് എന്‍ഐ.എ. ഉന്നയിക്കുന്ന ആക്ഷേപം.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കേസ് രേഖകള്‍ കൈമാറാന്‍ ഇനിയും കാലതാമസം പാടില്ലെന്ന് എന്‍ഐഎ കോടതി പൊലീസിനോട് ഉത്തരവിട്ടു. അതേസമയം ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ വീഴ്ചയുടെ പേരില്‍ സ്ഥലംമാറ്റിയ മുംബൈ പൊലീസ് കമ്മീഷണര്‍ പരംഭീര്‍സിംഗ് സംസ്ഥാന ആഭ്യന്തരമന്ത്രിക്കെതിരെ ഉയര്‍ത്തിയ ആരോപണം സംസ്ഥാനത്ത് ചര്‍ച്ചയാക്കപ്പെടുകയാണ്. പൊലീസുകാരെ ഉപയോഗിച്ച് മന്ത്രി വ്യവസായികളെ ഭീഷണിപ്പെടുത്തി എല്ലാമാസവും 100കോടി പിരിക്കുന്നെന്നായിരുന്നു ആരോപണം. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളിയതോടെ ആരോപണങ്ങളില്‍ അന്വേഷണം ഏതു രീതിയില്‍ മുന്നോട്ടുപോകുമെന്നാണ് നിലവില്‍ ഉയരുന്ന ചോദ്യം.






