
കൊച്ചി: ഏറെ പ്രതിഷേധങ്ങൾക്കു വഴിവെച്ച എറണാകുളം മലയിടംതുരുത്തിലെ ദളിത് കുടുംബങ്ങളുടെ കുടിയിറക്കൽ ഭീഷണിക്ക് പരിഹാരം. മന്ത്രി റോജി എം ജോണിന്റെ നേതൃത്വത്തിൽ സർക്കാരും പ്രാദേശിക ജനപ്രതിനിധികളും ചേർന്ന് നടത്തിയ ചർച്ചയിൽ ഉയർന്നുവന്ന സമവായ ഫോർമുല ഇരുവിഭാഗവും അംഗീകരിച്ചതോടെ സമരസമിതി തങ്ങളുടെ സമരം ഔദ്യോഗികമായി അവസാനിപ്പിച്ചു. ദളിത് കുടുംബങ്ങൾക്ക് അവർ നിലവിൽ കഴിയുന്ന ഭൂമിയിൽ തന്നെ തുടരാനും ജീവിക്കാനുമുള്ള സാഹചര്യം ഒരുക്കണമെന്ന ആവശ്യമാണ് ഒടുവിൽ സർക്കാർ തലത്തിലുള്ള ചർച്ചയിലൂടെ യാഥാർഥ്യമാക്കിയിരിക്കുന്നത്. ചർച്ച പൂർണ്ണ വിജയിച്ചെന്നും തർക്കങ്ങൾ പരിഹരിച്ച് ഒത്തൊരുമയോടെ മുന്നോട്ട് പോകാൻ ധാരണയായതായും യോഗത്തിന് ശേഷം മന്ത്രി റോജി എം ജോൺ മാധ്യമങ്ങളോട് വ്യക്തമാക്കി.
പുതിയ കരാറിലെ വ്യവസ്ഥകൾ പ്രകാരം മലയിടംതുരുത്തിൽ തർക്കത്തിലായിരുന്ന ശങ്കരൻനായരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിന്ന് തന്നെ അഞ്ച് സെന്റ് വീതമുള്ള ഭൂമി ദളിത് കുടുംബങ്ങൾക്ക് നൽകുന്നതായിരിക്കും. ഈ ഭൂമിയിൽ സർക്കാർ തന്നെ നേരിട്ട് മുൻകൈ എടുത്ത് ഇവർക്കായി പുതിയ വീടുകൾ നിർമ്മിച്ച് നൽകുമെന്ന് മന്ത്രി ഉറപ്പുനൽകി. ഒരു വർഷത്തിനകം പുതിയ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതുവരെ നിലവിലുള്ള വീടുകളിൽ തന്നെ ഈ കുടുംബങ്ങൾക്ക് യാതൊരു തടസ്സവുമില്ലാതെ സുരക്ഷിതമായി താമസിക്കാവുന്നതാണ്.
പുതിയ വീടുകളുടെ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് കുടുംബങ്ങൾ അങ്ങോട്ടേക്ക് താമസം മാറും. ഈ വ്യവസ്ഥകളെല്ലാം ഔദ്യോഗികമായി കരാറാക്കി മാറ്റാനും തുടർനടപടികൾ ഹൈക്കോടതിയെ ബോധിപ്പിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സമരങ്ങളുടെ ഭാഗമായി ഉണ്ടായ കേസുകൾ പിൻവലിക്കാനും യോഗത്തിൽ ധാരണയായി. രണ്ടു ദിവസത്തിനുള്ളിൽ ഇരുവിഭാഗങ്ങളും ഈ കരാറിൽ ഒപ്പിടും. തുടർന്ന് ഈ കരാർ അഡ്വക്കേറ്റ് ജനറൽ മുഖേന ജൂൺ 16-ന് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതായിരിക്കും. വീട് പണി പൂർത്തിയാകുന്നത് വരെയുള്ള നടപടിക്രമങ്ങൾ സുഗമമായി നടത്തുന്നതിനായി മൂവാറ്റുപുഴ ആർ.ഡി.ഒ, ഡി.വൈ.എസ്.പി എന്നിവരെ ചുമതലപ്പെടുത്തിയതായും മന്ത്രി കൂട്ടിച്ചേർത്തു.
തങ്ങൾക്ക് അതേ മണ്ണിൽ തന്നെ അന്തസ്സോടെ ജീവിക്കണമെന്ന പ്രധാന ആവശ്യമാണ് സർക്കാർ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നതെന്നും അതുകൊണ്ട് യോഗത്തിലെ തീരുമാനങ്ങൾ പൂർണ്ണമായി സ്വാഗതം ചെയ്ത് സമരം അവസാനിപ്പിക്കുന്നതായും സമരസമിതി ഭാരവാഹികൾ അറിയിച്ചു. ഒപ്പം, സമരവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കാനും ചർച്ചയിൽ വ്യക്തമായ ധാരണയായിട്ടുണ്ട്. ദളിത് കുടുംബങ്ങൾക്ക് സ്വന്തം മണ്ണിൽ തന്നെ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കിക്കൊണ്ടാണ് മലയിടംതുരുത്തിലെ കുടിയിറക്കൽ സമരം ഒടുവിൽ ശുഭകരമായി അവസാനിക്കുന്നത്.
ജില്ലാ കളക്ടറുടെ ചേംബറിൽ വെച്ച് നടന്ന ഈ നിർണായക യോഗത്തിൽ വി.പി സജീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, എറണാകുളം റൂറൽ എസ് പി സുന്ദർശൻ, അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് കെ മനോജ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ മുക്താർ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീർ തുകലിൽ, സെക്രട്ടറി പി.എം അബ്ദുൽ ലത്തീഫ്, കുന്നത്തുനാട് തഹസിൽദാർ എം.മായ, സമരസമിതി അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.






