
തിരുവനന്തപുരം; കാലവര്‍ഷം സജീവമായതോടെ തീരാമഴയില്‍ നാടെങ്ങും പകര്‍ച്ചവ്യാധികള്‍. പോരാത്തതിന്, തൊഴിലില്ലായ്മയും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും. പൊറുതിമുട്ടി പൊതുജനം. മഴക്കാലപൂര്‍വ ശുചീകരണം പാളിയതോടെ പനിച്ചു വിറയ്ക്കുകയാണ് കേരളം. പകര്‍ച്ചവ്യാധികള്‍ വ്യാപകമായതോടെ ആശുപത്രികളില്‍ കാലുകുത്താന്‍ ഇടമില്ല. ഇന്നലെ പനിക്കു ചികിത്സ തേടിയത് 15,000ത്തോളം പേരാണ്. മലപ്പുറത്താണ് കൂടുതല്‍ പനിബാധിതര്‍- 3000 ത്തോളം പേര്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 1500ലധികം പേരാണ് ദിവസവും ചികിത്സ തേടുന്നത്. ഡെങ്കി ബാധിതരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. പാലക്കാട് 57 ഡെങ്കി കേസാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്.
കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലേഷ്യന്‍ സ്വദേശിയായ അമ്പത്തിയഞ്ചുകാരന്റെ മരണം ഡെങ്കി കാരണമാണെന്ന് സ്ഥിരീകരിച്ചതു കഴിഞ്ഞ ദിവസമാണ്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകളിലായി 11പേര്‍ക്ക് എലിപ്പനി ബാധിച്ചിട്ടുണ്ട്. മൂന്ന് മലേറിയ കേസ് റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറത്ത് മസ്തിഷ്കജ്വരം ബാധിച്ച് യുവതിയും വയനാട് മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ഥിയും എലിപ്പനി ബാധിച്ച് യുവാവും മരിച്ചതും കഴിഞ്ഞ ദിവസങ്ങളിലാണ്. ഷിഗെല്ലാ ബാധിധരുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ്.
കുതിക്കുന്ന പച്ചക്കറിവില!
ഇന്ധന വിലവര്‍ധനയ്ക്കു പിന്നാലെ അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള ചരക്കുനീക്കം കുറഞ്ഞതോടെ പച്ചക്കറികളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില അനുദിനം കുതിക്കുകയാണ്. ഒരാഴ്ച മുമ്പുവരെ കിലോഗ്രാമിന് 50 രൂപയില്‍ താഴെയായിരുന്ന പല പച്ചക്കറികളുടെയും വില ഇപ്പോള്‍ 80 മുതല്‍ 100 രൂപവരെയെത്തി. ഇഞ്ചിക്കും വെളുത്തുള്ളിക്കും അടക്കം പലതിനും റെക്കാര്‍ഡ് വിലക്കയറ്റമാണ്. ഇഞ്ചി കിലോയ്ക്ക് 170 രൂപ. വെളുത്തുള്ളിക്ക് 250. ദിവസങ്ങള്‍ക്ക് മുമ്പ് 100 രൂപയില്‍ താഴെയായിരുന്നു ഇഞ്ചി വില. തമിഴ്നാട്ടില്‍നിന്നുള്ള ചെറിയ പച്ചമുളകിന് 40 രൂപയും കര്‍ണാടകയില്‍നിന്നുള്ള വലിയ മുളകിന് 60 രൂപയുമാണ്. വലിയ ഉള്ളിക്ക് 25 രൂപയാണെങ്കില്‍ ചെറിയ ഉള്ളിക്ക് 60 രൂപ നല്‍കണം. ഇതോടൊപ്പം ഇറച്ചിക്കോഴി വിലയും 150 രൂപയ്ക്കു മുകളിലെത്തി. ട്രോളിങ് നിരോധനം വന്നതോടെ മീന്ക്ഷാമമായി. അതോടെ തീവിലയാണ്. മാംസ ഇനങ്ങള്‍ക്കും വില ഉയരുന്നുണ്ട്.
കടുത്ത ചൂടും ജലസേചനം കാര്യക്ഷമമല്ലാത്തതും കാരണം തമിഴ്നാട്ടിലെ പച്ചക്കറിത്തോട്ടങ്ങളിലെ ഉല്‍പ്പാദനം പകുതിയായി കുറഞ്ഞു. കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറികളെത്തുന്നത് തമിഴ്നാട്ടിലെ ദിണ്ടിഗല്‍, ഒട്ടന്‍ചത്രം മേട്ടുപ്പാളയം, സഞ്ചിരിമല, കര്‍ണാടകയിലെ ഗുണ്ടല്‍പേട്ട്, മൈസുരു, ഹൊസൂര്‍, ഊട്ടി എന്നിവിടങ്ങളില്‍നിന്നാണ്. അവിടെ മഴ ലഭിച്ചാലേ പച്ചക്കറി വരവ് കുടൂ. ഗ്യാസ് തീര്‍ന്നു,
അന്നം മുട്ടി
ഇന്ധന വില ഉയര്‍ന്നതിനൊപ്പം സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതു വീടുകളിലും ഹോട്ടലുകളിലും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കുന്നു. പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പ്രകാരം നല്കുന്ന സിലിണ്ടറുകളുടെ എണ്ണമാണ് വെട്ടിക്കുറച്ചത്. വര്‍ഷം ഒമ്പത് സിലിണ്ടറുകള്‍ കിട്ടിയിരുന്നത് ഇപ്പോള്‍ നാലായി.
പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് 14.2 കിലോയുടെ സിലിണ്ടറിന് 300 രൂപയുടെ സബ്സിഡിയാണ് നല്‍കുന്നത്. പുതിയ തീരുമാനപ്രകാരം, ഗുണഭോക്താക്കള്‍ക്ക് ആദ്യത്തെ നാല് റീഫില്ലുകള്‍ക്ക് പ്രതിവര്‍ഷം സിലിണ്ടറിന് 642 രൂപയായിരിക്കുമെന്ന് പെേ്രടാളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി പ്രവീണ്‍ ഖനൂജ പറഞ്ഞു. ഇത് എല്‍.പി.ജിയുടെ യഥാര്‍ഥ രാജ്യാന്തര വിലയേക്കാള്‍ ഏകദേശം 60% കിഴിവാണ്. പി.എം.യു.വൈ. അല്ലാത്ത ഉപഭോക്താക്കള്‍ക്ക്, 942 രൂപയാണ് ചില്ലറവില്‍പ്പന വില.
സാധനങ്ങളുടെ വിലക്കയറ്റവും പാചകവാതകക്ഷാമവും കാരണം ചെറുകിട ഹോട്ടലുകള്‍ പലതും പൂട്ടി. മഴ കനത്തതോടെ അന്നന്നത്തെ അന്നത്തിനു വക തേടുന്ന പലര്‍ക്കും തൊഴില്‍ ഇല്ലാതായി. ഇതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റാകെ താളംതെറ്റിയിരിക്കുകയാണ്.
ജി. അരുണ്‍






