
കൊച്ചി: ഭരണത്തിന്റെ അവസാനപാദത്തില്‍ ഇടത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സ് സമരം എതിര് വോട്ടുകളായി മാറാതിരിക്കാന്‍ ഇടത് യുവജന സംഘടനകള്‍ യുവ വോട്ടര്‍മാരിലേക്ക്.
ഇന്നു മുതല്‍ മൂന്നാം തീയതിവരെ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും യുവജന സ്ക്വാഡുകള്‍ ഇറങ്ങും. ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരാണ് ഒരു ബൂത്തില്‍ 20 പേര് എന്ന നിലയില്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് യുവാക്കളുമായി കൂടിക്കാഴ്ച നടത്തുക.
18 നും 35 നും മധ്യേ പ്രായമുള്ളവരെ സന്ദര്‍ശിച്ച്, ഉദ്യോഗാര്‍ഥികള്‍ക്കായി പിണറായി സര്‍ക്കാര്‍ നിയമന വിഷയത്തില്‍ ചെയ്ത കാര്യങ്ങള്‍ വിവരിക്കും. പി.എസ്.സി. നിയമന വിവാദവും വസ്തുതകളും വിവരിക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യും. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്ന 2016 മേയ് 21 മുതല്‍ കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31 വരെ പി.എസ്.സി. വഴി നടത്തിയ നിയമനങ്ങള്‍ സംബന്ധിച്ച് വിവരിക്കുന്നതാണ് ലഘുലേഖ.
നാലു വര്‍ഷവും ഏഴു മാസവുംകൊണ്ട് 52 സ്ഥാപനങ്ങളിലേക്കുള്ള നിയമനം പി.എസ്.സി. വഴി നടത്തി. 1,57,901 പി.എസ്.സി. നിയമനങ്ങള്‍ നടത്തിയെന്നാണ് കണക്ക്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മൂന്നുവരെ നീട്ടിയ റാങ്ക് ലിസ്റ്റുകളുടെ എണ്ണം 493. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകള്‍ 4012. പുതുതായി സൃഷ്ടിച്ച താല്‍ക്കാലിക തസ്തികകള്‍ 17,000. സ്പെഷല്‍ റിക്രൂട്ട്മെന്റ് വഴി 649 നിയമനങ്ങള്‍ നടത്തിയെന്നും വിശദീകരിക്കും.
'ഇടതുപക്ഷം യുവജനപക്ഷം' എന്ന പേരിലാണ് യുവാക്കളെ ബോധവല്‍ക്കരിക്കാന്‍ ഇടതുമുന്നണിയുടെ നീക്കം. സെക്രട്ടേറിയറ്റിന് മുന്നിലെ ഉദ്യോഗാര്‍ഥികളുടെ മാരത്തണ്‍ സമരവും ശയനപ്രദക്ഷിണവും മുട്ടിലിഴയലും ഒരുമാസത്തോളം സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കിയിരുന്നു. പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മതിയായ നിയമനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് അസോസിയേഷന് സമരം നടത്തിയത്.






