
തിരുവനന്തപുരം: ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ നേമത്തും കഴക്കൂട്ടത്തും വോട്ട് സി.പി.എമ്മിന് നല്‍കിയെന്നും തിരുവനന്തപുരം സെന്‍ട്രലില്‍ യുഡിഎഫിന്റെ ശിവകുമാറിന് പിന്തുണ നല്‍കിയെന്നും വെളിപ്പെടുത്തലുമായി എസ്.ഡി.പി.ഐ. പാര്‍ട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടലയാണ് അവകാശവാദം ഉന്നയിച്ചത്. നേതൃത്വങ്ങളും സ്ഥാനാര്‍ഥികളും പിന്തുണയ്ക്കായി സമീപിച്ചിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.
എസ്.ഡി.പി.ഐയുടെ വോട്ട് വേണ്ടെന്ന പരസ്യനിലപാടെടുത്ത സി.പി.എമ്മിനെ വെളിപ്പെടുത്തല്‍ വെട്ടിലാക്കിയിട്ടുണ്ട്. നേമത്ത് പതിനായിരത്തോളം പാര്‍ട്ടി വോട്ടുണ്ടെന്നും ഇതു സി.പി.എം. സ്ഥാനാര്‍ഥി ശിവന്‍കുട്ടിക്ക് നല്‍കിയെന്നുമാണ് എസ്.ഡി.പി.ഐ നേതാവിന്റെ അവകാശവാദം. നേമത്ത് ബി.ജെ.പി വരാതിരിക്കാന്‍ മുന്‍തൂക്കമുള്ള സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുക എന്ന നിലപാടാണ് സ്വീകരിച്ചത്. ഇതനുസരിച്ച് എല്‍.ഡി.എഫിനാണ് പിന്തുണ നല്‍കിയതെന്നും സിയാദ് പറയുന്നു. എന്നാല്‍ കഴക്കൂട്ടത്ത് വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല.
മനസാക്ഷി വോട്ട് എന്ന നിലപാടാണ് കഴക്കൂട്ടത്ത് സ്വീകരിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളാണ് നേമവും കഴക്കൂട്ടവും. ബി ജെ പിക്ക് വിജയസാദ്ധ്യതയുണ്ടെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു. ഇതോടെയാണ് രണ്ടു മണ്ഡലങ്ങളിലും എസ് ഡി പി ഐ രാഷ്ട്രീയതീരുമാനം എടുത്തത്. നേമത്ത് കുമ്മനത്തിന്റെ വിജയം തടയാൻ ഇടതുപക്ഷമാണ് ഉചിതമെന്ന് തിരിച്ചറിവാണ് വി ശിവൻകുട്ടിക്ക് ഒപ്പം നിന്നത്. തിരുവനന്തപുരത്ത് വോട്ടു ചെയ്തത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ. ശിവകുമാറിനായിരുന്നു.
തിരുവനന്തപുരത്തെ മൂവായിരത്തോളം സ്വന്തം വോട്ട് വി എസ് ശിവകുമാറിന് വിജയം ഉറപ്പിക്കുന്നതിനായിരുന്നു. എസ് ഡി പി ഐ മത്സരിച്ച നെടുമങ്ങാടും വാമനപുരത്തും ഒഴികെയുള്ള എല്ലായിടത്തും ഇരുമുന്നണികളും എസ് ഡി പി ഐ വോട്ട് തേടിയിരുന്നതായും പറഞ്ഞു. തലയില്‍ മുണ്ടിട്ട് ഭീകര സംഘടനകളുടെ വോട്ടുവാങ്ങേണ്ട ഗതികേടിലാണ് സി.പി.എമ്മെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് ആരോപിച്ചു.






