
തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. ഈ ദിവസങ്ങളില്‍ പൊതുനിരത്തുകളില്‍ അവശ്യസര്വീസുകളേ അനുവദിക്കൂ.
സര്‍ക്കാര്‍ ജീവനക്കാര്‍ 50 ശതമാനം വീട്ടിലിരുന്നു ജോലി ചെയ്യാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈനായി മാത്രം പ്രവര്‍ത്തിക്കാനും ട്യൂഷന് സെന്ററുകള്‍ നിര്‍ത്തലാക്കാനും നിര്‍ദേശിക്കും.
നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ 30-ാം തീയതിയോടെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50,000 ത്തിലേക്ക് ഉയരുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് വിവിധഉത്തരവുകളിറക്കി ആശയക്കുഴപ്പമുണ്ടാക്കരുതെന്നും ഉദ്യോഗസ്ഥര്‍ക്കു മുഖ്യമന്ത്രി നിര്‍ദേശം നല്കി.
പ്രധാന തീരുമാനങ്ങള്‍ ചുവടെ:
* ഒരു താലൂക്കില്‍ ഒരു സി.എഫ്.എല്‍.ടി.സി എങ്കിലും സജ്ജമാക്കും
* കോവിഡ് ആശുപത്രികള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന തലത്തില്‍ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
* കോവിഡ് ബോധവല്‍ക്കരണം ശക്തിപ്പെടുത്തും
* പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും
* ജനങ്ങള്‍ക്ക് ഉച്ചഭാഷിണി വഴിയുള്ള മുന്നറിയിപ്പു നല്കല്, ആവശ്യമായ നോട്ടീസ്, പോസ്റ്ററുകള്‍ വഴി ബോധവല്‍ക്കരണം
* അണുകുടുംബങ്ങള്‍ക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയവ എത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടല്‍
* സര്‍ക്കാര്‍ ജീവനക്കാരില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ക്ക് റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തും
* മറ്റ് ജീവനക്കാരെ കോവിഡ് നിയന്ത്രണ പരിപാടികള്‍ക്കായി ജില്ലാ കലക്ടര്‍മാര്‍ ഉപയോഗിക്കും
* സ്വകാര്യമേഖലയിലും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കണം
* 24 ന് സര്‍ക്കാര്‍ അവധി. അന്നു നടക്കേണ്ട ഹയര്‍ സെക്കന്‍ഡറി പരീക്ഷക്ക് മാറ്റമില്ല.
* 24, 25 തീയതികളില്‍ അത്യാവശ്യ സര്‍വീസുകള്‍ മാത്രം
* നേരത്തെ നിശ്ചയിച്ച കല്യാണം, ഗൃഹപ്രവേശം പോലുള്ള ചടങ്ങുകളെ നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കി
* ഇത്തരം ചടങ്ങുകള്‍ക്ക് 75 പേര് എന്ന പരിധി
* പഴയ വാര്‍ഡ് തല സമിതികള്‍ പുനരുജ്ജീവിപ്പിക്കും
* പ്രതിരോധ- ചികിത്സ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളെ കൂടി സഹകരിപ്പിക്കും. ഇതിനായി അവരുടെ യോഗം വിളിക്കും
* സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ക്കും.






