
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച രണ്ട് എംപിമാര്‍ എംഎല്‍എ മാരായി സത്യപ്രതിജ്ഞ ചെയ്യാതെ പാര്‍ലമെന്റംഗങ്ങളായി തുടരും. ബംഗാള്‍ നിയമസഭയിലേക്ക് മത്സരിച്ച കുച്ച് ബിഹാര്‍ എംപി നിതീഷ് പ്രാമാണിക്കും റാണിഘട്ടില്‍ നിന്നും പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ട ജഗന്നാഥ് സര്‍ക്കാരുമാണ് എംഎല്‍എ മാരായി മാറിയിട്ടും എംപി മാരായി തുടരുന്നത്.
ബിജെപി ദേശീയ നേതൃത്വമാണ് ഇവരോട് എംപിമാരായി തന്നെ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ദിന്ഹാട്ടാ മണ്ഡലത്തിലാണ് പ്രാമാണികിനെ പരിഗണിച്ചത്. ജഗന്നാഥ് ശാന്തിപൂരില്‍ നിന്നുമാണ് മത്സരിച്ച് ജയിച്ചത്. എന്നാല്‍ ഇരുവരോടും എംപി മാരായി തന്നെ തുടരാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച മറ്റ് എംഎല്‍എ മാര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടും ഇവര്‍ ഇരുവരും ചെയ്തിരുന്നില്ല.
ഇരുവരും ദേശീയ നേതൃത്വത്തിന്റെ തീരുമാനം വരാനായി കാത്തിരിക്കുകയുമാണ്. ഇരുവരും എംപി മാരായി തുടരാനാണ് തീരുമാനമെങ്കില്‍ പശ്ചിമ ബംഗാളില്‍ ബിജെപിയുടെ നിയമസഭാംഗങ്ങളുടെ എണ്ണം 75 ആയി കുറയും. നിയമസഭയില്‍ 77 സീറ്റിലാണ് ബി.ജെ.പിയ്ക്ക് ജയിക്കാനായത്. ഇരുവരും രാജിവെച്ചാല്‍ ഇവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.
ജഗന്നാഥ് 15,878 വോട്ടിനും പ്രമാണിക് 57 വോട്ടിനുമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. ഇരുവരും ഉടന്‍ തന്നെ എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ ബിജെപി നേതാക്കളെ ഉദ്ധരിച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണം പിടിക്കാനാകാതെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ തിരിച്ചടി നേരിട്ടേക്കുമെന്ന് ബിജെപി ഭയപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എം.പിമാരോട് എം.എല്‍.എ സ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന് പാര്‍ട്ടി പറഞ്ഞതെന്നാണ് വിവരം.
നിയമസഭാ സീറ്റിനേക്കാള്‍ നിലവില്‍ ബിജെപി ലോക്സഭാ സീറ്റിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നെന്നുമാണ് വിവരം. സംസ്ഥാനത്ത് ബിജെപിയുടെ താല്‍പ്പര്യങ്ങള്‍ക്ക് കൂടുതല്‍ ഗുണകരം പാര്‍ലമെന്റ് സീറ്റാണെന്ന് നേതൃത്വം വിലയിരുത്തുന്നു. ഇരുവരും എംഎല്‍എ മാരായി സത്യപ്രതിജ്ഞ ചെയ്താല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അത് പാര്‍ട്ടിക്ക് വലിയ ക്ഷീണമായി മാറും.






