
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റ് മഹാരാഷ്ട്രയില്‍ നിന്നും ഗുജറാത്തിലേക്ക് കടന്നതോടെ ആളപായവും നാശനഷ്ടവും കൂടുന്നു. ഇരുസംസ്ഥാനങ്ങളിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. മുംബൈ തുറമുഖത്ത് ഒ.എന്‍.ജി.സിയുടെ ബാര്‍ജ് മുങ്ങി 127 പേരെ കാണാതായി. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. 273 ജീവനക്കാരായിരുന്നു ബാര്‍ജില്‍ ഉണ്ടായിരുന്നത്. 146 പേരെ നാവിക സേന രക്ഷപ്പെടുത്തി. ഐ.എന്‍.എസ് കൊച്ചിയം ഐ.എന്‍.എസ് കൊല്‍ക്കൊത്തയും ചേര്‍ന്ന് ഇന്നലെ രാത്രി മുതല്‍ രക്ഷാപ്രവര്‍ത്തനം തടുരുകയാണ്.
മുംബൈയില്‍ മണിക്കൂറില്‍ 114 കിലോമീറ്റര്‍ വേഗതയിലാണ് ടൗട്ടെ കടന്നുപോയത്. നിരവധി മരങ്ങള്‍ ഒടിഞ്ഞുവീണു. ട്രെയിന്‍ സര്‍വീസ് അടക്കമുള്ള ഗതാഗതം തടസ്സപ്പെട്ടു. രണ്ട് പേര് മുങ്ങിമരിച്ചതായും റിപ്പോര്‍ട്ടുണ്ട്. മാഥ് ജെട്ടിയില്‍ ബോട്ട് തകര്‍ന്ന് അഞ്ച് മീന്‍പിടുത്ത തൊഴിലാളികള്‍ കുടുങ്ങി. ഇവരില്‍ ഒരാള്‍ മരിച്ചതായി കോര്പറേഷന് അറിയിച്ചു.
ഗുജറാത്തില്‍ ചുഴലിക്കാറ്റില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. പുലര്‍ച്ചെയാണ് കാറ്റ് ഗുജറാത്ത് തീരം കടന്നത്. സൗരാഷ്ട്ര മേഖലയിലെ ദ്യൂ ആന്റ് യുനയിലാണ് കാറ്റ് കര തൊട്ടത്. ഭവ്നഗര്‍, രാജ്കോട്ട്, പത്താന്, വല്‍സാദ് എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 40,000 ഓളം മരങ്ങള്‍ ഒടിഞ്ഞതായും 16,500 കുടിലുകള്‍ തകര്‍ന്നതായും മുഖ്യമന്ത്രി വിജയ് രുപാണി അറിയിച്ചു.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജസ്ഥാന്, മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തി. ദാദ്ര നാഗര്‍ഹവേലി ഭരണകൂടവും അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി.
കാറ്റ് രാവിലെ 8.30 ഓടെ അഹമ്മദാബാദിന് 210 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറാണ് എത്തിയിരുന്നത്. ഗുജറാത്തിലെ സുരേന്ദ്രനഗറിന് 130 കിലോമീറ്റര്‍ അകലെയുമാണ് കാറ്റ്. അടുത്ത മൂന്നു മണിക്കൂറിനുള്ളില്‍ കാറ്റിന്റെ തീവ്രത കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.







Comments