
ന്യൂഡല്‍ഹി: കെ.കെ. ഷൈലജയെ മാറ്റി നിര്‍ത്തിയതില്‍ വിമര്‍ശനം തുടരുമ്പോള്‍ സംസ്ഥാന നേതൃത്വം പിബിയുടെ നിര്‍ദേശം വരെ ഇക്കാര്യത്തില്‍ തള്ളിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പ്രതികരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും മികവ് കാട്ടിയ മന്ത്രിയെന്ന ഖ്യാതി ഉണ്ടായിട്ടും കെ.കെ. ഷൈലജയെ പിണറായി മന്ത്രിസഭയില്‍ നിന്നും മാറ്റി നിര്‍ത്തിയത് പിബിയുടെയും സിപിഎം ജനറല്‍ സെക്രട്ടറിയുടേയും നിര്‍ദേശം മറികടന്നായിരുന്നു എന്ന വാദമാണ് സീതാറാം യെച്ചൂരി തള്ളിയത്.
മന്ത്രിസഭാ രൂപീകരണത്തിൽ കേന്ദ്രനേതൃത്വം ഇടപെടാറില്ലെന്നും സ്ഥാനാർഥികളേയും മന്ത്രിമാരേയും തീരുമാനിക്കുന്നത് സംസ്ഥാനഘടകമാണെന്നും പറഞ്ഞു. കെ.കെ ഷൈലജയെ മാറ്റിയത് ദീർഘവീക്ഷണത്തോടെയുള്ള നടപടിയായിരുന്നെന്നും കെ.കെ. ഷൈലജയെ ഒഴിവാക്കിയത് പാർട്ടിയുടെ പൊതുതീരുമാനമാണെന്നും പറഞ്ഞു. പുതുമുഖങ്ങളെ മന്ത്രിസഭയിലേക്ക് എത്തിച്ചതോടെ പാർട്ടിനയം നടപ്പിലാക്കിയെന്നും യെച്ചൂരി പറഞ്ഞു.
സി.പി.എം ജനറൽ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗങ്ങളും കെ.കെ.ഷൈലജയെ ഒഴിവാക്കിയതിന് സംസ്ഥാന നേതൃത്വത്തെ വിമർശിച്ചു എന്ന വാർത്തകളിൽ വസ്തുതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തേ കെ.കെ. ഷൈലജയെ ഒഴിവാക്കാനുള്ള തീരുമാനം നേരത്തേ തന്നെ സംസ്ഥാന നേതൃത്വം എടുത്തെന്നും എന്നാല്‍ ഇതിനെ സിപിഎം ജനറല്‍ സെക്രട്ടറിയും പിബി അംഗം ബൃന്ദാകാരാട്ടും എതിര്ത്തെന്നുമായിരുന്നു വാര്‍ത്തകള്‍. ഷൈലജയെ മാറ്റുന്നത് മറ്റ് രീതിയിലുള്ള വ്യാഖ്യാനത്തിന് ഇട നല്‍കുമെന്ന് ഇവര്‍ പറഞ്ഞതായും എന്നാല്‍ അതിനെയെല്ലാം മറികടന്നാണ് സംസ്ഥാന നേതൃത്വം തീരുമാനം എടുത്തതെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അതെല്ലാം ഇപ്പോ കേന്ദ്ര നേതൃത്വം തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണ്.
എല്ലാം പുതുമുഖങ്ങള്‍ വേണമെന്നും കഴിഞ്ഞ മന്ത്രിസഭയിലെ ഒരാൾക്ക് മാത്രം പ്രത്യേക ഇളവ് വേണ്ട എന്നതുമായ പാർട്ടിയുടെ പൊതുതീരുമാനമാണ് ഷൈലജയെ മാറ്റി നിര്‍ത്തുന്നതിലേക്ക് നയിച്ചതെന്നായിരുന്നു മുഖ്യമന്ത്രി നേരത്തേ പറഞ്ഞത്. ഷൈലജയ്ക്ക് ഒപ്പം കഴിഞ്ഞ മന്ത്രിസഭയില്‍ മികച്ച പ്രവർത്തനം നടത്തിയ ഏറെ പേരുണ്ട്. ഒരാള്‍ക്ക് ഇളവ് നല്കുമ്പോള് മറ്റുള്ളവര്‍ക്കും നല്‍കേണ്ടി വരും. ആർക്കും പ്രത്യേക ഇളവ് വേണ്ടെന്നായിരുന്നു തീരുമാനം. ഇതിലൂടെ പുതിയ ആളുകൾക്ക് അവസരം നൽകാൻ സി.പി.എമ്മിന് കഴിഞ്ഞു എന്നും പറഞ്ഞിരുന്നു.






