
മലപ്പുറം: സോഷ്യല്‍മീഡിയയില്‍ പി.കെ. അബുദു റബ്ബും പി.വി അന്‍വറും തമ്മിലുള്ള പോര് മുറുകുകയാണ്. അന്‍വറിന്റെ ലീഗിനെതിരൊയ പോസ്റ്റിന് 'അബുദു റബ്ബിന്റെ മറുപടി പോസ്റ്റ് ശനിയാഴ്ച പ്രത്യക്ഷപ്പെട്ടിരുന്നു, ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും റബ്ബിനെതിരെ തിരിച്ചടിച്ച് പി.വി. അന്‍വര്‍ അടുത്ത പോസ്റ്റുമായി എത്തിയത്.
പി.വി. അന്‍വറിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
‘തിരൂരങ്ങാടി മണ്ഡലത്തിൽ മാത്രം ഇന്ന് എംഎൽഎമാർ രണ്ടാണ്. ഒന്ന് ജനങ്ങൾ തിരഞ്ഞെടുത്ത കെ.പി.എ മജീദ് സാഹിബും, രണ്ട് ‘ഇപ്പോളും ഞാനാണ് എംഎൽഎ’ എന്നും പറഞ്ഞ് കസേരയിൽ അള്ളിപിടിച്ചിരിക്കുന്ന പി.കെ.അബ്ദു റബ്ബും. വിദ്യാഭ്യാസ മന്ത്രി ഇന്ന് സഖാവ് വി.ശിവൻകുട്ടിയാണ്. ഇനി പഴയ ഓർമ്മയ്ക്ക് അത് കൂടി ഏറ്റെടുത്ത് കൊണ്ട് ഇറങ്ങിയേക്കരുത്. ദാ..ഇനി.പി.വി.അൻവർ പറയും റബ്ബ് അനുസരിക്കും..അന്നെ മെരുക്കാൻ കഴിയുമോന്ന് ഞാനും ഒന്ന് നോക്കട്ടേ. ‘നാണിക്കേണ്ടാ റബ്ബേ..വേഗം മാറ്റിക്കോളീം..ന്നിട്ട് വേണേൽ എക്സ്.എംഎൽഎ എന്ന് പേജിൽ ഒരു ബോർഡ് വെച്ചോളീ..’’ അൻവർ കുറിച്ചു.
ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പോരിലേക്ക് നയിച്ചത്. മുസ് ലിം ലീഗിനെ ഉന്നമിട്ട് പി.വി.അൻവർ എംഎൽഎ പങ്കുവച്ച പരിഹാസ പോസ്റ്റിന് മറുപടിയുമായി അബ്ദുറബ്ബ് എത്തിയിരുന്നു.‘ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂർ കാടുകളിൽ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേൾക്കുന്നു. ക്യാപ്റ്റൻ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന് അപേക്ഷയുണ്ട്. ഈ കോവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു കരുതലാണ്.’ പരിഹാസത്തിന് അതേ നാണയത്തിൽ തന്നെ റബ്ബ് തിരിച്ചടിച്ചു.






