
അഹമ്മദാബാദ്: ലക്ഷദ്വീപിലെ വിഷയങ്ങള്‍ കേരളത്തിലും വന്‍ ചര്‍ച്ചയായിരിക്കെ വിവാദത്തിലായ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരേ ദ്വീപ് നിവാസികള്‍ക്ക് ഇടയില്‍ ബിജെപി ഇതര പാര്‍ട്ടികളിലും രോഷം പുകയുയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തരമന്ത്രി അമിത്ഷായും അടക്കം ബിജെപി കേന്ദ്രനേതാക്കളുമായുള്ള അടുപ്പമാണ് മുമ്പും അനേകം തവണ വിവാദത്തില്‍പെട്ട പ്രഫുല്‍ പട്ടേലിനെ രക്ഷിച്ചത്.
ഇതാദ്യമായിട്ടല്ല പ്രഫുല്‍ പട്ടേല്‍ വിവാദത്തില്‍ പെടുന്നത്. മുമ്പ് കളക്ടറും മലയാളിയുമായ കണ്ണന് ഗോപിനാഥുമായുള്ള വിഷയം, എം.പി.യായിരുന്ന മോഹന്‍ ദേല്‍ക്കറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദം തുടങ്ങി അനേകം വിവാദങ്ങളുടെ പശ്ചാത്തതലം മുമ്പും പ്രഫുല്‍ പട്ടേലിനുണ്ട്.
ജനപ്രിയനാകാന്‍ താത്പര്യമില്ലാത്ത മികച്ച ഭരണാധികാരിയെന്നാണ് ഗുജറാത്തിലെ ബി.ജെ.പി. വൃത്തങ്ങളില്‍ പ്രഫുല്‍ പട്ടേല്‍ അറിയപ്പെടുന്നത്. മോദിയും അമിത് ഷായുമായുള്ള അടുപ്പമാണ് വിവാദങ്ങളിലും വീഴാതെ പട്ടേലിനെ പിടിച്ചുനിര്‍ത്തുന്നത്. ലക്ഷദ്വീപിന്റെ ചുമതലയിലേക്ക് പ്രഫുല്‍ പട്ടേല്‍ എത്തുന്നത് യാദൃശ്ചികമായിട്ടായിരുന്നു. ഭരണാധികാരി ആകസ്മികമായി മരണമടഞ്ഞതിനെ തുടര്‍ന്ന് ദാദ്ര നഗര്‍ ഹവേലി-ദമന്‍, ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ പട്ടേലിന് ലക്ഷദ്വീപിന്റെ അധികച്ചുമതല നല്‍കുകയായിരുന്നു.
2014-ല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി മോഡി എത്തിയപ്പോഴായിരുന്നു ദാദ്ര നഗര്‍ ഹവേലിയുടെ ഭരണാധികാരിയായി ചുമതലപ്പെടുത്തിയത്. അതുവരെ ഐ.എ.എസുകാര്‍ മാത്രം വഹിച്ചിരുന്ന സ്ഥാനമായിരുന്നു അത്. സില്‍വാസയില്‍ മോഹന്‍ ദേല്‍ക്കറുമായുള്ള പട്ടേലിന്റെ യുദ്ധം വന്‍ വിവാദമായിരുന്നു. ഒടുവില്‍ അദ്ദേഹം ആത്മഹത്യ ചെയ്തപ്പോള്‍ തന്റെ മരണത്തില്‍ പ്രഫുല്‍ പട്ടേലിന്റെ പേര് ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തുകയും ചെയ്തു. പൊതു ചടങ്ങുകളില്‍ നിന്ന് പട്ടേല്‍ ഇടപെട്ട് ഒഴിവാക്കപ്പെടുന്നതായി എം.പി. പരാതിപ്പെട്ടിരുന്നു.
പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ലോക്സഭാ സ്പീക്കര്‍ എന്നിവര്‍ക്കു് പ്രഫുല്‍ പട്ടേലിനെതിരേ പരാതിയും നല്കി. കഴിഞ്ഞ ഫെബ്രുവരി 22-ന് മുംബൈയിലെ ഒരു ഹോട്ടലില്‍ മോഹന്‍ ദേല്‍ക്കറെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. പ്രഫുല്‍ പട്ടേലിനും ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഇദ്ദേഹം 15 പേജുള്ള ആത്മഹത്യക്കുറിപ്പും എഴുതിവെച്ചിരുന്നു. മുംബൈ പോലീസ് എടുത്ത കേസില്‍ പക്ഷേ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഏഴു തവണയോളം സില്‍വാസയില്‍ വിജയിച്ച മോഹന്‍ ദേല്‍ക്കറെ ബിജെപിയില്‍ എത്തിക്കാനുള്ള ശ്രമം പാളിയതിനാല്‍ പ്രഫുല്‍ പട്ടേല്‍ അദ്ദേഹത്തെ പല രീതിയില്‍ ഉപദ്രവിച്ചെന്നാണ് ഉയര്‍ന്നു വന്ന ആരോപണം.
2019-ലെ ദേശീയ തിരഞ്ഞെടുപ്പില്‍ കളക്ടറും മലയാളിയുമായ കണ്ണന് ഗോപിനാഥന് തിരഞ്ഞെടുപ്പുചട്ടം മറികടന്ന് ഉത്തരവുകള്‍ നല്‍കിയതിന്റെ പേരിലും പ്രഫുല്‍ പട്ടേല്‍ വിവാദത്തില്‍ തലയിട്ടു. കണ്ണന് പരാതി നല്‍കിയതോടെ ഇലക്ഷന് കമ്മിഷന് ഇടപെട്ടു.
മോഹന്‍ ദേല്‍ക്കറുടെ കുടുംബത്തിന്റെ വസ്തുവകകളില്‍ പിടിമുറുക്കിയും അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടും ശല്യംചെയ്തു. ഗുജറാത്തില്‍ സബര്‍ക്കന്ധയിലെ ഹിമ്മത് നഗര്‍ മണ്ഡലത്തില്‍ നിന്ന് ബി.ജെ.പി. എം.എല്‍.എ.യായി 2007-ലാണ് പ്രഫുല്‍ പട്ടേലിന്റെ രാഷ്ട്രീയപ്രവേശം. എന്നാല്‍ 2012 ല്‍ തോറ്റു. ബിജെപി അജന്‍ഡകള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്ന ജനപ്രിയനല്ലാത്ത ഭരണാധികാരി എന്നതാണ് പ്രഫുല്‍ പട്ടേലിന്റെ വിശേഷണം തന്നെ.






