
തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്തെ അതിജീവിച്ച് സംസ്ഥാനത്ത് വീണ്ടും പുതിയൊരു അദ്ധ്യയന വര്‍ഷത്തിന് തുടക്കം. പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. വിക്ടേഴ്സ് ചാനല്‍ വഴിയും ഓണ്ലൈനിലൂടെയുമാകും ക്ലാസുകള്‍.
പ്രവേശനോത്സവത്തിന്റെ ഭാഗമായി മൂന്ന് ലക്ഷം പുതിയ കുരുന്നുകളാണ് അദ്ധ്യയനത്തിന്റെ ഭാഗമാകുന്നത്. പുതിയ ലോകത്തിന്റെ തുടക്കമെന്നും ഇത്തവണ വിദ്യാഭ്യാസത്തിനൊപ്പം കുട്ടികളുടെ മാനസീക വളര്‍ച്ച കൂടി ലക്ഷ്യമിട്ടുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ നേരിട്ടുള്ള സംവാദത്തിനുള്ള അവസരം കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞു.
ചടങ്ങിന് മുഖ്യമന്ത്രി നേരിട്ട് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്റെ സന്ദേശവീഡിയോ പ്രദര്‍ശിപ്പിക്കുകയായിരുന്നു. 10.30 യോടെ സ്കൂളുകളിലും പ്രവേശനോത്സവം നടക്കും. പ്രവേശനോത്സവത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി, മന്ത്രി ആന്റണി രാജു എന്നിവരും പങ്കെടുത്തു. 38 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈനായി ചടങ്ങുകള്‍ വീക്ഷിച്ചത്. ഉദ്ഘാടനത്തിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും അടക്കം സാമൂഹ്യ സാംസ്ക്കാരിക സിനിമാ മേഖലകളിലെ പ്രമുഖര്‍ ഓണ്‍ലൈനായി വിദ്യാര്‍ത്ഥികള്‍ക്ക് സന്ദേശവുമായും എത്തുന്നുണ്ട്.
കോവിഡ് സാഹചര്യത്തില്‍ ഇത്തവണയും വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളിലെത്താനാകില്ല. ഈ സാഹചര്യത്തിലാണ് കൈറ്റ് വിക്ടേഴ്സ് വഴി പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിക്കുന്നത്. ഫസ്റ്റ് ബെല്‍ 2 വിലൂടെയാകും അധ്യയനം.
ആദ്യ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലാവും കൈറ്റ് വിക്ടേഴ്സിലൂടെ ക്ലാസുകൾ നൽകുക. മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ് കാണാന്‍ അവസരമുണ്ടെന്ന് അതത് അധ്യാപകര്‍ക്ക് ഉറപ്പാക്കാനുള്ള അവസരം ഇതിലൂടെ ലഭിക്കും. കുട്ടികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ ആദ്യ ആഴ്ചകളില്‍ പ്രത്യേക ക്ലാസുണ്ടാകും. പത്താംക്ലാസുകാര്‍ക്ക് സ്കൂള്‍ തല ഓണ്‍ലൈന്‍ ക്ലാസ് നടത്തും. മറ്റ് ക്ലാസുകളിലേക്കും ഇത് പിന്നീട് വ്യാപിപ്പിക്കാനാണ് തീരുമാനം.






