
ന്യൂഡല്‍ഹി: അലോപ്പതി ചികിത്സയ്ക്ക് എതിരേ യോഗാഗുരു ബാബാരാംദേവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെ ഡോക്ടര്‍മാര്‍ ഇന്ന് കരിദിനം ആചരിക്കുന്നു. അലോപ്പതി ഉള്‍പ്പെടെയുള്ള ആധുനിക ചികിത്സയെ വിഡ്ഡിത്തം എന്ന് വിളിച്ചതില്‍ പ്രതിഷേധിച്ച് ബാബാ രാംദേവി പൊതുമാപ്പ് പറയണമെന്നു ഡോക്ടര്‍മാരുടെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.
കോവിഡ് മഹാമാരിയില്‍ ഓക്സിജന്‍ കിട്ടാതെയും ചികിത്സകിട്ടാതെയും മരിച്ചതിനേക്കാള്‍ കൂടുതല്‍ പേര് അലോപ്പതി ചികിത്സയെ തുടര്‍ന്ന് മരണമടഞ്ഞെന്ന ബാബാ രാംദേവിന്റെ പരാമര്‍ശമാണ് വ്യാപകമായി ഡോക്ടര്‍മാരുടെ എതിര്‍പ്പുകള്‍ വിളിച്ചു വരുത്തിയത്. ഇതിനെതിരേ ഡോക്ടര്‍മാരുടെ സംഘടനയായ ഫെഡറേഷന് ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് (ഫോര്‍ഡ)രംഗത്ത് വരികയായിരുന്നു.
രാംദേവിന്റെ പരാമര്‍ശത്തിനെതിരേ പരാതി നല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് കരിദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ആരോഗ്യ മേഖലയെ ബാധിക്കുന്ന രീതിയില്‍ രാംദേവ് നടത്തിയ പരാമര്‍ശത്തില്‍ ജൂണ്‍ 1 ന് ജോലി സ്ഥലത്ത് തന്നെ ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കുമെന്ന് അസോസിയേഷന് പറഞ്ഞു.
ബാബാ രാംദേവിനോട് ഉപാധികളില്ലാതെ മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം 1897 ലെ മഹാവ്യാധി നിയമം അനുസരിച്ചുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടിരുന്നതായി അസോസിയേഷന് ട്വീറ്റ് ചെയ്തു. പ്രതിഷേധത്തിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പിന്തുണയും നല്‍കിയിട്ടുണ്ട്. ഐഎംഎ ഡോക്ടര്‍മാര്‍ കറുത്ത ബാഡ്ജ് അണിഞ്ഞാകും ജോലി ചെയ്യുക. മഹാവ്യാധിയില്‍ മതിയായ സൗകര്യങ്ങള്‍ കിട്ടാതെ മരിച്ചതിനേക്കാള്‍ കൂടുതല്‍ പേര് അലോപ്പതി ചികിത്സ നേടി മരണപ്പെട്ടെന്നും രാംദേവ് പറഞ്ഞതിന്റെ വീഡിയോ കഴഇഞ്ഞയാഴ്ചയാണ് വൈറലായത്.
അതേസമയം രാംദേവിനെ ന്യായീകരിച്ച് പതഞ്ജലി ഗ്രൂപ്പ് രംഗത്ത് എത്തിയിട്ടുണ്ട്. രാംദേവിന്റെ വീഡിയോ ആവശ്യാനുസരണം മറ്റാരോ എഡിറ്റ് ചെയ്ത് അവതരിപ്പിച്ചതാണെന്നും ആധുനിക വൈദ്യശാസ്ത്രത്തിനോ രാജ്യത്തെ മികച്ച ഡോക്ടര്‍മാര്‍ക്കോ അദ്ദേഹം എതിരല്ലെന്ന് പതഞ്ജലി വ്യക്തമാക്കി. വലിയ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയയ്ക്കുകയും തന്റെ പ്രസ്താവന രാംദേവ് പിന്‍വലിക്കുകയും ചെയ്തു.






