
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിര്‍ദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്തുമെന്ന് സര്‍വകക്ഷിയോഗത്തില്‍ ധാരണയായി. ഏതു തരത്തില്‍ മുന്നോട്ടു പോകണമെന്ന് നിയമ വിദഗ്ധരുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ആരോഗ്യകരമായ പ്രായോഗിക നിര്‍ദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അര്‍ത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ താല്പര്യപ്പെടുന്നത്. ഇന്നത്തേത് ആദ്യത്തെ യോഗമായി കണ്ടാല്‍ മതിയെന്നും വീണ്ടും ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സമൂഹം ആര്‍ജിച്ച പൊതു അന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തില്‍ എല്ലാ കക്ഷികളും യോജിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്ന സമുദായങ്ങള്‍ക്ക് അതില്‍ യാതൊരു കുറവും വരുത്താതെ മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് കൂടി ആനുപാതികമായി ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന് യോഗത്തില്‍ ആവശ്യപ്പെട്ടു. നിയമപരമായ പരിശോധന നടത്തി സര്‍ക്കാര്‍ ഒരു പദ്ധതി തയാറാക്കണം. പ്രസ്തുത പദ്ധതി നിര്‍ദേശം സമുദായ നേതാക്കളും രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി സമന്വയത്തില്‍ എത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് കെപിസിസി വൈസ് പ്രസിഡണ്ട് ശൂരനാട് രാജശേഖരനും യോഗത്തില്‍ പങ്കെടുത്തു. സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരമുള്ള പദ്ധതികല്‍ മുസ്ലീം വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന് മുസ്ലീമ ലീഗ് നിലപാടെടുത്തു. എന്നാല്‍ മറ്റ് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങല്ക്ക് ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.






