
ലക്നൗ: കോവിഡ് പ്രവര്‍ത്തനങ്ങളിലെ പരാജയം മൂലം യുപി മന്ത്രിസഭ പുനസംഘടിപ്പിക്കുന്നു എന്ന അഭ്യൂഹം പരക്കുന്നതിനിടയില്‍ വാര്‍ത്ത തള്ളി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപിയുടേയും ആര്‍എസ്എസ് ന്റെയും നേതാക്കന്മാര് ലക്നൗവില്‍ നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെ പുറത്തു വന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും 2022 തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്നും പറഞ്ഞു.
പാര്‍ട്ടി നേതാക്കന്മാരുടെ സന്ദര്‍ശനത്തെ ചിലര്‍ പുതിയ രാഷ്ട്രീയ ചലനമായി വ്യാഖ്യാനിക്കുകയായിരുന്നു എന്നാണ് യോഗിയുടെ ആദ്യ പ്രതികരണം. അതേസമയം ഇത്തരം കൂടിക്കാഴ്ചകള്‍ പുതിയതല്ലെന്നും കേഡറുകള്‍ ആക്ടീവാക്കി നിര്‍ത്താന്‍ എല്ലാ സംസ്ഥാനങ്ങളിലും നേതാക്കള്‍ രണ്ടുമാസം കൂടുമ്പോള്‍ യോഗം വിളിക്കുക പതിവാണെന്നും മാസത്തില്‍ രണ്ടുതവണ യുപിയുടെ ചുമതലയുള്ള ബിജെപി നേതാവ് ദേശീയ ഉപാദ്ധ്യക്ഷനായ രാധാമോഹന്‍ സിംഗ് സന്ദര്‍ശിക്കാറുണ്ടെന്നും പറഞ്ഞു. പാര്‍ട്ടി അദ്ധ്യക്ഷന്‍ ജെപി. നദ്ദ ലക്നൗ സന്ദര്‍ശിച്ചത് നാലു മാസം മുമ്പായിരുന്നു എന്നും പറഞ്ഞു.
2014 ല്‍ തങ്ങള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. 2017 ല്‍ യുപിയില്‍ ഭരണം നേടി. 2019 തെരഞ്ഞെടുപ്പിലും വിജയിച്ചു. കോവിഡിനെതിരേ മാത്രമല്ല, രാഷ്ട്രീയ പകര്‍ച്ചവ്യാധികള്‍ക്കെതിരേയും തങ്ങള്‍ യുദ്ധം ചെയ്യും. നരേന്ദ്രമോഡിയ്ക്ക് കീഴില്‍ തങ്ങള്‍ യുദ്ധം തുടരും. 2022 നിയമസഭാ തെരഞ്ഞെടുപ്പിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടും. ഈ വര്‍ഷം അവസാനവും തെരഞ്ഞെടുപ്പിന് ശേഷവും യോഗം ചേരുമെന്നും പറഞ്ഞു.
ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ വിവിധ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതെല്ലാം പ്രധാനമന്ത്രിയുടേയും പാര്‍ട്ടി പ്രസിഡന്റിന്റെയും നിര്‍ദേശം അനുസരിച്ചാണ്. ഒന്നാം തരംഗമായാലും രണ്ടാം തരംഗമായാലും ബിജെപിയും സംഘ പ്രവര്‍ത്തകരും അവരുടെ സേവനം നല്‍കും. മറ്റു പാര്‍ട്ടികളെയൊന്നും ഒരിടത്തും കാണ്മാനില്ല. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഏതു സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്നും പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി കത്തെഴുതിയില്ലേ എന്ന ചോദ്യത്തിന് അത് വെറും നടപടിക്രമം മാത്രമാണെന്നായിരുന്നു യോഗിയുടെ മറുപടി. ഒന്നാം തരംഗമായാലും രണ്ടാം തരംഗമായാലും അവര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യില്ലെന്നും അത് അവരുടെ പ്രകൃതമാണെന്നും പറഞ്ഞു.
കേന്ദ്രത്തിലെ ഭരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും യോഗി തള്ളി. പ്രധാനമന്ത്രിയുടെ പ്രചരണമായ സുരക്ഷയും വികസനവും മുന്‍നിര്‍ത്തിയുള്ള പ്രചരണത്തിനും ബിജെപിയുടെ കാഴ്ചപ്പാടുകള്‍ക്കും അനുസൃതമായി കാര്യങ്ങള്‍ ചെയ്യുന്ന ഒരു സാധാരണ സേവകന് മാത്രമാണ് താനെന്നായിരുന്നു മറുപടി.






