ന്യൂഡല്‍ഹി: കോവിഡിന്റെ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ 2022 ല്‍ നടക്കാന്‍ പോകുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ പഴയ ആയുധമായ ജാതിരാഷ്ട്രീയം തിരിച്ചെടുക്കാന്‍ യോഗി ആദിത്യനാഥും ബിജെപിയും. 2022 തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മന്ത്രിസഭാ പുന:സംഘടനയില്‍ സാമുദായിക സമവായം ഉണ്ടാക്കിയേക്കുമെന്നും അതിലൂടെ വോട്ടുബാങ്കുകളായ ജാതി സമുദായങ്ങളെ പ്രീണിപ്പിക്കാനുമാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
പാളിപ്പോയെങ്കിലും കോവിഡ് അടിസ്ഥാന സൗകര്യ വികസനത്തിനും വാക്സിനേഷനും ഒപ്പം പരീക്ഷിക്കും 2014 ലും 2019 ലും ബിജെപിയെ കേന്ദ്രത്തില്‍ സഹായിക്കുകയും 2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ യുപിയിലെ ഭരണം നേടുകയും ചെയ്ത തന്ത്രവും ഉറപ്പാക്കാനാണ് നീക്കമെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി സമുദായങ്ങളെ പ്രീണിപ്പിക്കുന്ന രീതിയില്‍ മന്ത്രിസഭ പുന: സംഘടിപ്പിച്ചേക്കും.
ഠാക്കൂര്‍ സമുദായത്തിന് പുറത്ത് നിന്നുള്ള ഒരാളെ ക്യാബിനറ്റിലേക്ക് തേടുന്നു എന്ന രീതിയിലുള്ള ആരോപണം വന്നത് മുതലാണ് യുപി മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയത്. പുന:സംഘടനയിലൂടെ കോണ്‍ഗ്രസ് വിട്ട് പുതിയതായി ബിജെപിയില്‍ ചേര്‍ന്ന ജിതിന് പ്രസാദയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തല്‍ സംബന്ധിച്ച ചര്‍ച്ചയാണ് പുതിയ വിഷയം. പ്രസാദയെ തേടിയാണ് യഥാര്‍ത്ഥത്തില്‍ യോഗി ഡല്‍ഹി സന്ദര്‍ശിച്ചത് എന്നാണ് വിവരം. ബ്രാഹ്മണ സമൂഹത്തെ ബിജെപിയ്ക്ക് പിന്നില്‍ അണിനിരത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജൂലൈയില്‍ അഞ്ച് ലെജിസ്ളേറ്റീവ് കൗണ്‍സില്‍ സീറ്റുകളില്‍ ഒഴിവ് വരുന്നുണ്ട്. ഇതിലൂടെ പ്രസാദയെ സഭയില്‍ കൊണ്ടുവരാനും അതിലൂടെ യോഗിയുടെ ക്യാബിനറ്റില്‍ എത്തിക്കാനും കഴിയുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ 53 അംഗ ക്യാബിനറ്റില്‍ ബ്രാഹ്മണ സമൂഹത്തില്‍ നിന്നും എട്ട് മന്ത്രിമാര്‍ മാത്രമാണ് ഉള്ളത്. മന്ത്രിമാരുടെ എണ്ണം 60 ആക്കി ഉയര്‍ത്തുകയാണ് ഉന്നം. മുന്‍ കേന്ദ്രമന്ത്രിയായ അനുപ്രിയാ പട്ടേലിന്റെ ഭര്‍ത്താവും അപ്നാദള്‍ തലവനുമായ ആഷിഷ് പട്ടേലിന്റെ ഭീഷണിയും അവസാനിപ്പിക്കാമെന്നും കരുതുന്നു. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിന്റെ പേരില്‍ 2019 ല്‍ മുന്നണിയില്‍ നിന്നും പുറത്തു പോകുമെന്ന് ഭീഷണിപ്പെടുത്തിയ ആളാണ് പട്ടേല്‍.
വെള്ളിയാഴ്ച ഡല്‍ഹിയില്‍ യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോഡി ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ ആഭ്യന്തരമന്ത്രി അമിത്ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്ത്രം ഒരുക്കുന്നതിന്റെ ഭാഗമായി ലക്നൗവിലും ഡല്‍ഹിയിലുമായി കഴിഞ്ഞ രണ്ടാഴ്ച കോവിഡ് വിലയിരുത്താന്‍ ചേര്‍ന്ന റിവ്യൂമീറ്റിംഗിലും മറ്റും പാര്‍ട്ടി നേതാക്കള്‍ ഉയര്‍ത്തിയ ആശങ്ക യോഗി അറിയിക്കുകയും ചെയ്തിരുന്നു.
വരുന്ന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഏറ്റവും പ്രതിസന്ധിയാകുക കോവിഡായിരിക്കും എന്നാണ് ബിജെപി കരുതുന്നത്. പ്രതിസന്ധി ശരിയായ രീതിയിലല്ല യോഗി കൈകാര്യം ചെയ്തതെന്നു പ്രതിപക്ഷത്തിനു മാത്രമല്ല ഭരണകക്ഷിയില്‍ പെട്ട നേതാക്കള്‍ക്ക് പോലും പരാതി ഉണ്ടായിരുന്നു. ഓക്സിജന്‍ ദൗര്‍ലഭ്യവും കോവിഡുമായി ബന്ധപ്പെട്ട മെഡിക്കല്‍ ഉപകരണങ്ങള്‍ കരിഞ്ചന്തയില്‍ വിറ്റതിനെകുറിച്ചും ഹോസ്പിറ്റല്‍ ബെഡുകളുടെ അഭാവത്തെക്കുറിച്ചും ബിജെപിയിലെ എംഎല്‍എമാരും എംപിമാരും പോലും പരാതി പറയുകയുകയും മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു.
ഒരു മണിക്കൂര്‍ നീണ്ട മോഡിയുമായുള്ള കൂടിക്കാഴ്ചയില്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാര്‍ട്ടി സംസ്ഥാനഘടകം നടത്തിയിട്ടുള്ള തയ്യാറെടുപ്പുകള്‍, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം എന്നിവയാണ് യോഗി ധരിപ്പിച്ചത്. വാക്സിനേഷന് ഉള്‍പ്പെടെ പല കാര്യങ്ങളിലും പ്രധാന മന്ത്രി കാര്യങ്ങള്‍ ചോദിക്കുകയും പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒരുമിപ്പിച്ച് കൊണ്ടുപോകാനുള്ള വഴി നിര്‍ദേശിക്കുകയും ചെയ്തു.
നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കഴിഞ്ഞവര്‍ഷj കോവിഡ് 19 നേരിട്ട രീതിയും അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുവരവിനെയും നേരിടാന്‍ എടുത്ത നടപടികള്‍ സംബന്ധിച്ച ഒരു ബുക്ക്ലെറ്റ് തന്നെ യോഗി സമര്‍പ്പിച്ചു. എന്നാല്‍ നദ്ദ പറഞ്ഞതും മന്ത്രിസഭാ പുന:സംഘടനയും പാര്‍ട്ടിയേയും സര്‍ക്കാരിനെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനവും ആയിരുന്നു. മൂന്ന് ദേശീയ നേതാക്കളുമായി യോഗി നടത്തിയ കൂടിക്കാഴ്ചയില്‍ സമാജ്വാദി പാര്‍ട്ടി ബിജെപിയേക്കാള്‍ മികച്ചു നിന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പും ചര്‍ച്ചയായി.
അടുത്ത തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം കോവിഡ് കൈകാര്യം ചെയ്തതിലെ വീഴ്ച വലിയ വിഷയമാക്കി ഉയര്ത്തിക്കൊണ്ടുവരമ്പോള് ജാതി രാഷ്ട്രീയത്തിലൂടെ അതിനെതിരേ പ്രതിരോധം ഉയര്‍ത്തേണ്ടി വരുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. മോഡിയുടെ പ്രശസ്തിയിലും ജാതി രാഷ്ട്രീയത്തിലുമായിരുന്നു മുമ്പ് നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും ബിജെപി യുപിയില്‍ വെന്നിക്കൊടി പാറിച്ചത്. അന്ന് പക്ഷേ കോവിഡ് എന്ന തടസ്സം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ ബിജെപിയുടെ കരുത്ത് ശരിക്കും പരീക്ഷിക്കലാകും.
അതേസമയം ജാതിരാഷ്ട്രീയം പയറ്റുമ്പോള്‍ മറ്റുള്ളവരേയും ബിജെപിയ്ക്ക് പരിഗണിക്കേണ്ടി വരും. അധികാരത്തില്‍ ജാതി സമവാക്യം പരീക്ഷിക്കുമ്പോള്‍ നിഷാദ് ജാതിയെക്കൂടി പരിഗണിക്കണം എന്നാവശ്യപ്പെട്ട് സഞ്ജയ് നി ഷാദും രംഗത്തുണ്ട്. കിഴക്കന്‍ യുപിയില്‍ പ്രത്യേകിച്ച് ഗൊരഖ്പൂരിലും മിര്സാപൂരിലും വലിയ സ്വാധീനമുണ്ടാക്കാന്‍ പോന്ന സമുദായമാണ് നിഷാദ്. കര്‍ഷകരും ജാട്ട് മുസ്ളീങ്ങളും കൂടുതലുള്ള പടിഞ്ഞാറന്‍ ഭാഗം രാഷ്ട്രീയ ലോക് ദളിന്റെ ശക്തികേന്ദ്രമാണെന്നിരിക്കെ കിഴക്കന്‍ മേഖല ബിജെപിയ്ക്ക് നഷ്ടപ്പെടുത്താന്‍ കഴിയുകയില്ല.
2018 ല്‍ നിഷാദ് പാര്‍ട്ടി എസ്പിയ്ക്ക് ഒപ്പമായിരുന്നു. ഗൊരഖ്പൂരിലും യോഗിയുടെ ശക്തികേന്ദ്രത്തിലും ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ ഇവര്‍ തോല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ 2019 ല്‍ ഇവ ബിജെപിയുടെ മുന്നണിയുടെ ഭാഗമായി. സാന്ത് കബീറില്‍ നിഷാദ സമുദായത്തില്‍ നിന്നുള്ള ആളെ നിര്‍ത്തുകയും ജയിക്കുകയും ചെയ്തു. അതുപോലെ 2019 ല്‍ സീറ്റ് വിഭജനത്തിന്റെ പേരില്‍ ബിജെപിയില്‍ നിന്നും അകന്ന ഓം പ്രകാശ് രാജ്ഭര്‍ മറ്റൊരു മുന്നണിയുമായി മത്സരത്തിനിറങ്ങുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്.






