
തിരുവനന്തപുരം: സംസ്ഥാനം കൊടുംപ്രതിസന്ധികളിൽ നട്ടംതിരിയുന്ന ഈ സന്ദർഭത്തിൽ സ്മാരകങ്ങൾക്ക് വേണ്ടി കോടികൾ ഒഴുക്കുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന എംഎല്‍എ കെ.കെ. രമ. ഈ പ്രതിസന്ധി കാലത്തു നിര്‍മ്മിക്കുന്ന സ്മാരകങ്ങള്‍, സ്മാരകത്തില്‍ ആദരിക്കപ്പെടാന് ഉദ്ദേശിച്ചവര്‍ക്കുള്ള അനാദരവായിത്തീരുമെന്ന് കെ.കെ. രമ പറഞ്ഞു. ഫേസ്ബുക്കില്എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
രാഷ്ട്രീയ സാമൂഹ്യ നേതൃത്വങ്ങള്‍ക്ക് പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി പ്രതിമകളും സ്മാരകങ്ങളുമുണ്ടാക്കുന്ന കീഴ്വഴക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണം. വാക്സിന് വാങ്ങാന്‍ ആളുകളോട് പിരിവെടുക്കുന്നൊരു കാലത്ത്, പൊതുഖജനാവിലെ പണം ചെലവഴിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കേണ്ട കരുതലും ഔചിത്യവും പ്രധാനമാണെന്നും രമ കൂട്ടിച്ചേര്‍ത്തു.
പുതിയ ധനമന്ത്രി പ്രഖ്യാപിച്ചു രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ അന്തരിച്ച ജെ.എസ്.എസ്. നേതാവ് കെ. ഗൗരിയമ്മ, കേരള കോണ്‍ഗ്രസ് ബി. നേതാവ് ബാലകൃഷ്ണപിള്ള എന്നിവര്‍ക്ക് സ്മാരകത്തിനായി 2 കോടി രൂപ നീക്കിവെച്ചിരുന്നു. നേരത്തേ ഒന്നാം ഇടത് സര്‍ക്കാരിന്റെ കാലത്ത് കേരള കോണ്‍ഗ്രസ് എം. നേതാവ് കെ.എം. മാണിയുടെ സ്മാരകത്തിനും ബജറ്റില്‍ തുക അനുവദിച്ചിരുന്നു.
കെ.കെ. രമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഈ പ്രതിസന്ധി കാലത്തു നിർമ്മിക്കുന്ന സ്മാരകങ്ങൾ, സ്മാരകത്തിൽ ആദരിക്കപ്പെടാൻ ഉദ്ദേശിച്ചവർക്കുള്ള അനാദരവായിത്തീരും.
-----------------------------------------------------------------------
സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴാണ് സ്മാരകങ്ങൾക്ക് വേണ്ടി കോടികൾ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാക്സിൻ വാങ്ങാൻ സർക്കാർ ആളുകളോട് പിരിവെടുക്കുന്നൊരു കാലത്ത്, ഇന്നാട്ടിലെ വളരെ ദരിദ്രരായ മനുഷ്യർ അവരുടെ ജീവിതസമ്പാദ്യമത്രയും വിറ്റുപെറുക്കി സർക്കാരിന് കൈയ്യയച്ചു നൽകുന്നൊരു കാലത്ത്, പൊതുഖജനാവിലെ പണം ചെലവഴിക്കുന്നതിൽ സർക്കാർ കാണിക്കേണ്ട കരുതലും ഔചിത്യവും എത്ര പ്രധാനമാണെന്ന് സർക്കാർ ആലോചിക്കേണ്ടതല്ലേ?!
സംസ്ഥാനം കൊടുംപ്രതിസന്ധികളിൽ നട്ടംതിരിയുന്ന ഈ സന്ദർഭത്തിൽ ഒട്ടും ഔചിത്യമില്ലാത്ത ഈ തീരുമാനം സ്മാരകത്താൽ ആദരിക്കപ്പെടാൻ ഉദ്ദേശിച്ചവർക്കുള്ള അനാദരവായിത്തീരുമെന്നാണ് സർക്കാരിനോട് വിനയപൂർവ്വം സൂചിപ്പിക്കാനുള്ളത്. രാഷ്ട്രീയ സാമൂഹ്യ നേതൃത്വങ്ങൾക്ക് പൊതുഖജനാവിൽ നിന്ന് കോടികൾ മുടക്കി പ്രതിമകളും സ്മാരകങ്ങളുമുണ്ടാക്കുന്ന കീഴ്വഴക്കം സർക്കാർ ഉപേക്ഷിക്കണം.






