
ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചിലവ് ചുരുക്കാൻ എല്ലാ മന്ത്രാലയങ്ങൾക്കും കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ജീവനക്കാരുടെ ഓവര്‍ടൈം അലവൻസും പാരിതോഷികങ്ങളും വെട്ടിക്കുറക്കും. കൊവിഡ് പ്രതിരോധ സാമഗ്രികൾക്ക് നികുതി ഇളവ് പ്രഖ്യാപിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിൽ ജിഎസ്ടി കൗണ്‍സിൽ യോഗം ഇന്ന് തീരുമാനമെടുക്കും.
റവന്യു വരുമാനത്തിലെ ഇടിവും സാമൂഹിക ക്ഷേമ പദ്ധതികൾക്ക് കൂടുതൽ തുക നീക്കിവെക്കേണ്ട സാഹചര്യവും സാമ്പത്തിക വിനിയോഗത്തിൽ 20 ശതമാനത്തിന്റേയെങ്കിലും കുറവ് വരുത്താനാണ് ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. അനാവശ്യ ചിലവുകൾ ഒഴിവാക്കണം. ഓവര്‍ടൈം അലവൻസുകളും പാരിതോഷികങ്ങളും വെട്ടിക്കുറക്കും. ഓഫീസുകൾ പുതുക്കലും പാടില്ല.
അത്യാവശ്യമല്ലാത്ത പദ്ധതികൾക്കുള്ള ധനവിനിയോഗത്തിലും കുറവ് വരുത്തും.
കൊവിഡ് പ്രതിസന്ധിയിൽ ഇത് രണ്ടാം തവണയാണ് ചിലവ് ചുരുക്കൽ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേന്ദ്ര ജീവനക്കാരുടെ പുതുക്കിയ ക്ഷാമബത്ത പിൻവലിച്ചിരുന്നു. ഇത്തവണ ഓവര്‍ ടൈം, അലവൻസ് ഉൾപ്പടെ വെട്ടികുറക്കുമ്പോൾ ഓഫീസര്‍ മുതൽ പ്യൂണ്‍ തലം വരെയുള്ള ജീവനക്കാരെ ബാധിക്കും. സര്‍ക്കാര്‍ ഓഫീസുകളിലെ ദൈനംദിന ചിലവുകൾ കുറക്കാനും നിര്‍ദ്ദേശമുണ്ട്. കൊവിഡ് പ്രതിരോധ സാമഗ്രികൾക്ക് നികുതി ഇളവ് വേണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.
സംസ്ഥാനങ്ങൾക്കുള്ള വാക്സിൻ വിതരണം പൂര്‍ണമായി കേന്ദ്രം ഏറ്റെടുത്തതോടെ വാക്സിൻ നികുതി സംസ്ഥാനങ്ങളുടെ ബാധ്യതയിൽ വരില്ല. അതേസമയം, പിപിഇ കിറ്റുകൾ, മാസ്ക്, സാനിറ്റൈസര്‍, വെന്റിലേറ്റര്‍ ഉൾപ്പടെയുള്ള കൊവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതി 18 ൽ നിന്ന് 5 ശതമാനമായി കുറക്കാനാണ് സമിതിയുടെ ശുപാര്‍ശ. മരുന്നുകളുടെ നികുതി എടുത്തുകളയണമെന്ന ആവശ്യത്തിലും തീരുമാനമുണ്ടാകും. നഷ്ടപരിഹാര കുടിശ്ശിക വേഗം നൽകണമെന്ന് കേരളം ആവശ്യപ്പെടും.






