
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ് വരുന്നത് കൊണ്ട് 16ന് ശേഷം കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് സാധ്യത. ടിപിആർ 10 ശതമാനത്തിന് താഴെയെത്തിയാൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകാം എന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. അതേസമയം നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ സാധ്യതയില്ല.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതിനൊപ്പം ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കുറവു വന്നതിനാല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. ഈ മാസം ഒന്നിന് 15.13 ആയിരുന്നു ടിപിആർ. ഇന്നലെ 12.24 ആയി പോസിറ്റീവിറ്റി നിരക്ക് വീണ്ടും കുറഞ്ഞു. നാല് ലക്ഷത്തിലധികം പേർ ചികിത്സയിലിരുന്നത് ഒരു ലക്ഷത്തി ഇരുപത്തി മൂവായിരമായതും ആശ്വാസകരമാണ്.
ഓട്ടോറിക്ഷ, ടാക്സി സര്‍വീസുകള്‍ അനുവദിച്ചേക്കും. വര്‍ക്ക് ഷോപ്പുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ അനുമതി നല്‍കാനാണ് സാധ്യത. പൊതു ഗതാഗതം പുനരാരംഭിക്കുന്നതിലും സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്ക ഒഴിയുന്നുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളിലും കുറവുണ്ട്. വെന്റിലേറ്ററിൽ നിലവിൽ ചികിത്സയിലുള്ളത് 1189 പേരാണ്. ലോക്ഡൗൺ തുടങ്ങിയ കഴിഞ്ഞ മാസം 8ന് പ്രതിദിന രോഗികളുടെ എണ്ണം 41971 ആയിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25.






