
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ ചാനൽ ചർച്ചയിൽ നടത്തിയ 'ബയോ വെപ്പൺ' പരാമർശത്തിന്മേൽ പോലീസ് ചുമത്തിയ രാജ്യദ്രോഹകുറ്റത്തിനെതിരെ ഐഷ സുൽത്താന. ഇതിനെതിരെ ഐഷ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.
തനിക്കെതിരായ രാജ്യദ്രോഹക്കേസ് നിലനിൽക്കില്ലെന്നും ചർച്ചക്കിടെയുണ്ടായ പരാമർശങ്ങൾ തെറ്റായി വ്യാഖ്യാനിച്ചാണ് പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നുമാണ് ഹർജിയിൽ പറയുന്നതെന്നുമാണ് ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവർത്തകയുമായ ഐഷ സുൽത്താന പറയുന്നത്. ടിവി ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ ബോധപൂർവ്വം ആയിരുന്നില്ല. വിവാദമായതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിട്ടുണ്ട്. കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന് മുഖേനയാണ് ഹർജി ഫയല്‍ ചെയ്തത്. ഹർജി നാളെ പരിഗണിക്കും.
അതിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ലക്ഷദ്വീപ് സന്ദർശന ദിനത്തിൽ ഭരണകൂടത്തിനെതിരെ ഐഷ സുൽത്താന രൂക്ഷ വിമർശനമുന്നയിച്ച് രംഗത്തെത്തി. ഭരണകൂടത്തിന്റെ ഏകാധിപത്യ നയങ്ങളെ പ്രതിരോധിക്കുമെന്നും ഫാസിസം ഇനിയും ലക്ഷദ്വീപ് ജനത സഹിക്കില്ലെന്നും ഐഷ ഫേസ്ബുക്കിൽ കുറിച്ചു.






