
ന്യൂഡല്‍ഹി : ലക്ഷദ്വീപില്‍ നടത്തുന്ന പരിഷ്ക്കാരങ്ങള്‍ക്ക് എതിരേ വന്‍ പ്രതിഷേധം ഉയരുമ്പോള്‍ ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരേ ധൂര്‍ത്ത് ആരോപണവും. ദ്വീപില്‍ എത്താന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്വകാര്യ വിമാനം ഉപയോഗിച്ചെന്നാണ് ആരോപണം. പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലേക്ക് യാത്ര നടത്താന്‍ ചെലവാക്കിയ പണത്തിന്റെ കണക്ക് പുറത്തുവന്നു.
ചെലവ് ചുരുക്കലിന്റെ പേരില്‍ ലക്ഷദ്വീപില്‍ നിന്നും തൊഴിലാളികളെ പിരിച്ചുവിടുമ്പോഴാണ് പ്രഫുല്‍ പട്ടേല്‍ വിമാനയാത്രയ്ക്ക് വന്‍ തുക ചെലവഴിക്കുന്നത്. ഫെബ്രുവരിയില്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനമാണ് ദ്വീപിലെത്താന്‍ ഉപയോഗിച്ചത്. 23 ലക്ഷത്തിലധികം രൂപയാണ് യാത്രയ്ക്കായി ചെലവഴിച്ചത്. എയര്‍ഇന്ത്യാ വിമാനം ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്നുണ്ടെന്ന് ഇരിക്കെയാണ് ഈ ധൂര്‍ത്ത്.
ചുമതല ഏറ്റെടുത്തശേഷം മൂന്ന് വട്ടമാണ് പട്ടേൽ ലക്ഷദ്വീപിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പട്ടേലിന്റെ ദ്വീപ് സന്ദര്‍ശനത്തിന് ദ്വീപ് നിവാസികള്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ കരിങ്കൊടിയും പ്ലക്കാർഡും ഉയർത്തിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധം ഭയന്ന് കൊച്ചിയിലൂടെയുള്ള യാത്ര ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഒഴിവാക്കിയാണ് അഗത്തിയിലെത്തിയത്.
വിവിധ സംഘടനകൾ നെടുമ്പാശേരിയിൽ പ്രതിഷേധത്തിന് തയ്യാറെടുത്തു നില്‍ക്കേ അവസാന നിമിഷം യാത്ര ദാമൻ ദിയുവിൽനിന്ന് എയർഫോഴ്സ് വിമാനത്തിലാക്കി. ഗോവ വഴി കവരത്തിയിലുമെത്തി. അഡ്മിനിസ്ട്രേറ്ററെ കാണാൻ സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികൾ അനുമതി തേടിയെങ്കിലും നൽകിയിട്ടില്ല. ഇതോടെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് സേവ് ലക്ഷദ്വീപ് ഫോറം.
അഡ്മിനിസ്റ്റര്‍ ദ്വീപില്‍ ഉള്ള സമയത്ത് ദ്വീപില്‍ സമരപരമ്പര സൃഷ്ടിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ പദ്ധതി. തൊഴിലും ഭൂമിയും നഷ്ടമാകുന്നവരെ ഉള്‍പ്പെടുത്തി സാധാരണ തൊഴിലാളികളെ എല്ലാം അണിനിരത്തി തുടര്‍ച്ചയായ സമരപരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.






