
കൽപ്പറ്റ: സി കെ ജാനുവിന് സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ആവാൻ 50 ലക്ഷം രൂപ കോഴ കൊടുത്തു എന്ന ആരോപണത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ കൽപ്പറ്റ കോടതി ഉത്തരവിട്ടു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് പികെ നവാസ് നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. എന്നാൽ തനിക്കെതിരായ ആരോപണം സിപിഎമ്മിന്റെ രാഷ്ട്രീയ വേട്ടയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
തനിക്കെതിരായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് കെട്ടിച്ചമച്ചതാണെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ വേട്ടയാണ് നടക്കുന്നതെന്നും സുന്ദര സിപിഎമ്മിന്റെ കസ്റ്റഡിയിലാണെന്നും സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രി അധികനാൾ വീട്ടിൽ കിടന്നുറങ്ങില്ലെന്ന വിവാദ പരാമർശത്തിൽ എഎൻ രാധാകൃഷ്ണന് സംരക്ഷണവുമായും സുരേന്ദ്രൻ രംഗത്തെത്തി. പാർട്ടിക്കെതിരെ തുടർച്ചായി കള്ളക്കേസുകൾ വരുമ്പോൾ ഒരു പ്രവർത്തകന്റെ വികാരമായി മാത്രം എഎൻ രാധാകൃഷ്ണന്റെ പ്രസ്താവനയെ കണ്ടാൽ മതിയെന്നായിരുന്നു സുരേന്ദ്രന്റെ അഭിപ്രായം.
മരംകൊള്ള വിവാദത്തിൽ ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധ സംഗമങ്ങൾ നടത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ പണമുണ്ടാക്കാൻ സിപിഎം സിപിഐ ധാരണയോടെ ഇറക്കിയ ഉത്തരവാണ് മരംകൊള്ളക്ക് വഴിവെച്ചതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കും കുഴൽപ്പണവിവാദത്തിലും പ്രതിസന്ധിയിൽ നിൽക്കെ ആദ്യമായി ബിജെപി നടത്തിയ സമരമാണ് 1600 കേന്ദ്രങ്ങളിൽ ഇന്ന് നടന്നത്.






