
ലക്നൗ: യുപിയില്‍ മാധ്യമപ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നു എന്ന് ആരോപണം ഉയര്‍ന്നിരിക്കെ അയോദ്ധ്യയിലെ ഭൂമിതട്ടിപ്പ് കേസ് പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെതിരേ പോലീസ് ചുമത്തിയത് 18 ഗുരുതര വകുപ്പുകള്‍. മാധ്യമപ്രവര്‍ത്തകനും മറ്റുള്ളവര്‍ക്കുമെതിരേ വര്‍ഗ്ഗീയ കലാപത്തിന് ശ്രമിക്കല്‍, മത സ്പര്‍ദ്ധ വളര്‍ത്തല്‍, വ്യാജ വസ്തുതകള്‍ ചമയ്ക്കല്‍ തുടങ്ങിയ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ നേരിട്ട വിശ്വഹിന്ദു പരിക്ഷത്ത് നേതാവും രാംക്ഷേത്ര ട്രസ്റ്റിന്റെ സെക്രട്ടറിയുമായ ചമ്പത്ത് റായിയുടെ സഹോദരന് സഞ്ജയ് ബന്‍സാല്‍ നല്കിയ പരാതിയില്‍ മാധ്യമപ്രവര്ത്തകന് വിനീത് നാരായണനും അല്‍ക്കാ ലാഹോട്ടി, രജ്നീഷ് എന്നിവര്‍ക്കും എതിരേ കേസെടുത്ത ബിജ്നോര്‍ പോലീസ് ചമ്പത്ത് റായിയ്ക്ക് ക്ലീന്‍ചിറ്റും നല്‍കിയിരിക്കുകയാണ്.
വിഎച്ച്പി നേതാവിനെതിരേ വ്യാജ ആരോപണങ്ങള്‍ നടത്താന്‍ ഗൂഡാലോചന നടത്തി, രാജ്യത്തുടനീളമുള്ള ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താന്‍ നോക്കി തുടങ്ങിയ കാര്യങ്ങളാണ് ആരോപിച്ചിരിക്കുന്നത്. റായി വിദേശ ഇന്ത്യാക്കാരനായ അല്‍ക്കാ ലാഹോട്ടിയില് നിന്നും ഗോശാലയ്ക്കായി 20,000 ചതുരശ്ര മീറ്റര്‍ ഭൂമി തട്ടിപ്പിന് സഹോദരങ്ങള്‍ക്ക് സഹായം നല്കി എന്നാണ് നാരായണന് പോസ്റ്റ് ചെയ്തത്.
കേസിലെ വസ്തുതകള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് സഞ്ജയ് ബന്‍സാല്‍ നാരായണന്റെ ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് അദ്ദേഹത്തെ വിളിച്ചിരുന്നതായും എന്നാല്‍ ഫോണ്‍ എടുത്തത് രജനീഷ് എന്നയാളായിരുന്നു എന്നും അയാള്‍ മോശമായി പെരുമാറുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി റായി പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
ഇല്ലാത്ത തെളിവുകള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ സ്പര്‍ദ്ദ വളര്‍ത്താന്‍ ശ്രമിന്നൊണ് നരേയ്നെതിരേ ചുമത്തിയിരിക്കുന്ന കുറ്റം. വഞ്ചനയും കടന്നുകയറ്റവുമാണ് ചുമത്തിയിട്ടുള്ള മറ്റു കുറ്റങ്ങള്‍. കേസെടുത്തതിന് തൊട്ടുപിന്നാലെ ബന്‍സാലിനെ പിന്തുണച്ച് ബിജ്നോര്‍ പോലീസ് ട്വിറ്ററില്‍ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പോലീസ് ചീഫ് വീഡിയോയില്‍ പറയുന്നു.






