
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറിവരുന്ന സ്ത്രീധന പീഡനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധന പീഡനം കാരണം പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നിസ്സാരകാര്യമല്ലെന്നും അത്തരം വിഷയങ്ങൾ ഗൗരവമായി കണ്ട് കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുംമെന്നും അദ്ദേഹം വ്യക്തമാക്കി. വനിതകൾ നേരിടുന്ന സൈബർ ആക്രമണങ്ങൾ സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഈസ് ഓൺലൈൻ (https://keralapolice.gov.in/page/aparjitha-is-online) എന്ന സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. സ്ത്രീധനവുമയി ബന്ധപ്പെട്ട അതിക്രമങ്ങൾ ഉൾപ്പെടെയുള്ള പരാതികൾ നൽകുന്നതിനും ഇനിയങ്ങോട്ട് ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പരാതികൾ aparajitha.pol@kerala.gov.in എന്ന വിലാസത്തിലേക്ക് മെയിൽ അയക്കാം. 9497996992 എന്ന മൊബൈൽ നമ്പർ ജൂൺ 23 മുതൽ നിലവിൽ വരും. കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പരാതി നൽകാം. ഇതിനായി 9497900999, 9497900286 എന്നീ നമ്പറുകൾ ഉപയോഗിക്കാം.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രതിസന്ധികളും അന്വേഷിക്കുന്നതിന് പത്തനംതിട്ട പൊലീസ് മേധാവി ആർ നിശാന്തിനിയെ സ്റ്റേറ്റ് നോഡൽ ഓഫീസറായി നിയോഗിച്ചു. 9497999955 എന്ന നമ്പറിൽ നാളെ മുതൽ പരാതികൾ അറിയിക്കാം. ഏത് പ്രായത്തിലുമുള്ള വനിതകൾ നൽകുന്ന പരാതികളിലും പ്രഥമ പരിഗണന നൽകി പരിഹാരമുണ്ടാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് ആറ് പതിറ്റാണ്ടായി. എന്നിട്ടും പലരൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുന്നും വാങ്ങുന്നുമുണ്ട്. ഇത് അങ്ങേയറ്റം ഗൗരവമുള്ള സാമൂഹിക വിപത്തായി കണ്ട് സ്ത്രീധനത്തെയും ഗാർഹിക പീഡനത്തെയും കൈകാര്യം ചെയ്യണം. ഭർത്താവിന്റെ കുടുംബമെന്നോ ഭാര്യയുടെ കുടുംബമെന്നോ വിട്ടുവീഴ്ചയില്ലാതെ നിലപാടെടുക്കാൻ കഴിയണം. ഇതിൽ പഴുതടച്ച അന്വേഷണം നടക്കും. കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കും.
പെൺകുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ട ചിലതുണ്ട്. സ്ത്രീധനം ചോദിച്ചതിന്റെ പേരിൽ ആ കല്യാണം തനിക്ക് വേണ്ട എന്ന് പറഞ്ഞ പെൺകുട്ടികളെ കണ്ടിട്ടുണ്ട്. കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ളതല്ല വിവാഹം. എന്ത് കൊടുത്തു, എത്ര കൊടുത്തു എന്നതാവാൻ പാടില്ല കുടുംബത്തിന്റെ മഹിമയുടെ അളവ്. അങ്ങനെ ചിന്തിക്കുന്നവർ സ്വന്തം മക്കളെ വിൽപ്പന ചരക്കായി മാറ്റുകയാണെന്ന് ഓർക്കണം.
ഇതോടൊപ്പം ആൾകുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. വിവാഹത്തെ വ്യാപാരകരാറായി തരം താഴ്ത്തരുത്. ഇത്തരം കാര്യങ്ങൾ വീടിനുള്ളിൽ ചർച്ച ചെയ്യുന്നത് അവിടെ വളരുന്ന മക്കളിൽ സ്വാധീനം ചെലുത്തുമെന്ന് ഓരോ ആളും മനസ്സിലാക്കേണ്ടതുണ്ട്.
പെൺകുട്ടിയുടെ വീട്ടിൽ നിന്ന് പാരിതോഷികം ലഭിക്കേണ്ടത് അവകാശമാണെന്ന ചിന്ത ആൺകുട്ടികൾക്ക് ഉണ്ടാക്കികൊടുക്കരുത്. ഭർത്താവിന്റെ വീട്ടിൽ ശാരീരികവും മാനസ്സികവുമായ പീഡനം സഹിച്ച് കഴിയേണ്ടവളാണ് ഭാര്യ എന്ന ചിന്ത പെൺകുട്ടികളുടെ മനസ്സിൽ അടിച്ചേൽപ്പിക്കുകയുമരുത്. ഇവ രണ്ടും പുരുഷാദിപത്യ ചിന്താഗതിയുടെ പ്രകടനങ്ങളാണ്. ആധിപത്യമല്ല സഹവർത്തിത്വമാണ് ആവശ്യം.
ഭാര്യയെ തല്ലുന്നത് ആണത്തമാണെന്നും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.






