
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതശരീരം കുറഞ്ഞ സമയത്തേക്ക് വീട്ടില്‍ എത്തിക്കാനും പരിമിതമായ രീതിയിലുള്ള മതാചാരങ്ങള്‍ നടത്താനും അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി. ഉറ്റവര്‍ക്കും ഉടയവര്‍ക്കും അവസാനമായി ഒന്നു കാണുന്നതിനായി ഒരു മണിക്കൂറില്‍ താഴെ സമയമെടുത്തു മാത്രമായിരിക്കും മരണപ്പെട്ടവരുടെ വീടുകളില്‍ ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കുക.
കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ബാങ്ക് വായ്പകള്‍ സംബന്ധിച്ച അടവ് മുടങ്ങലില്‍ നടക്കുന്ന ജപ്തി നടപടികള്‍ നിര്‍ത്തി വെയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. മരണമടഞ്ഞ വ്യക്തികളുടെ ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും ഉണ്ടാകുന്ന മാനസീക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ വേണ്ടിയാണ് കുറഞ്ഞ സമയത്തിനുള്ളില്‍ നടക്കാവുന്ന രീതിയിലുള്ള മതാചാരങ്ങള്‍ അനുവദിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്ത് കോവിഡിന്റെ നിലവിലെ സ്ഥിതിയ്ക്ക് കാരണം നമ്മുടെ വീഴ്ച അല്ലെന്നും മറിച്ച് നമ്മള് കാണിച്ച ജാഗ്രതിയുടെ ഫലമാണെന്നും പറഞ്ഞു. അതിവേഗം ഉയരുന്ന ഒരു തിരമാലയ്ക്ക് സമാനമാണ് കോവിഡിന്റെ ആഘാതം. തിരിമാലയുടെ ശക്തി തടഞ്ഞു നിര്‍ത്തി ഒഴുക്ക് മന്ദഗതിയിലാക്കുക എന്ന മാര്‍ഗ്ഗമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇത് സാവധാനം കുറച്ചുകൂടി സമയമെടുത്തേ അവസാനിക്കൂ എന്നും പറഞ്ഞു.
നാം സ്വീകരിച്ച പ്രതിരോധ മാര്‍ഗ്ഗത്തില്‍ വലിയ നാശനഷ്ടം ഒഴിവാക്കാനായി. അത് സാധിക്കാത്ത ഇടങ്ങളില്‍ ശ്മശാനങ്ങളില്‍ മൃതദേഹങ്ങളുമായി ജനങ്ങള്‍ക്ക് ക്യൂ നില്‍ക്കേണ്ട സ്ഥിതിയായിരുന്നു എന്നും അത്തരം അവസ്ഥ ഒഴിവാക്കാനാണ് ഇവിടെ ശ്രമിച്ചതെന്നും അതില്‍ വിജയിച്ചെന്നും പിണറായി പറഞ്ഞു. ഇക്കാര്യത്തില്‍ ആശങ്കവേണ്ടെന്ന് പറയുന്നത് ഇതുകൊണ്ടാണെന്നും പിണറായി പറഞ്ഞു.
ബസുകളില്‍ പരിധിയില്‍ കൂടുതല്‍ യാത്രക്കാര്‍ ഉണ്ടാകരുത് തിരക്കുള്ള റൂട്ടുകള്‍ കണക്കാക്കി ബസുകള്‍ ഓടിക്കാന്‍ കളക്ടര്‍മാര്‍ക്ക് നടപടി എടുക്കാം. മൂന്നാം തരംഗം മുന്നിൽ കണ്ട് റെയിൽവേ സ്റ്റേഷനുകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാക്കും. ഓഫിസിലും സ്ഥാപനങ്ങളിലും മാസ്ക് നിർബന്ധമാണ്. സ്വകാര്യ സ്ഥലങ്ങളിൽ രോഗവ്യാപനം വേഗത്തിലാണെന്നാണു കാണുന്നത്.
ഇത്തരം ഇടങ്ങളിൽ വായു സഞ്ചാരം ഉറപ്പാക്കണം. ഓഫിസിലെ വാതിലുകളും ജനലുകളും തുറന്നിടണം, എസി ഒഴിവാക്കണം. ജനിതക മാറ്റം വന്ന വൈറസാണു നിലനിൽക്കുന്നതെന്ന് ഓർക്കണം. സ്ഥാപനങ്ങളിൽ തിരക്കു പാടില്ല. രോഗി വീട്ടിലാണ് ക്വാറന്റീനിൽ ഉള്ളതെങ്കിൽ വീട്ടിലെ എല്ലാവർക്കും ക്വാറന്റീൻ ബാധകമാണ്. ക്വാറന്റീൻ ലംഘിക്കുന്നവരെ നിർബന്ധിത ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് അയയ്ക്കേണ്ടിവരും.
പഴയതുപോലെ കോവിഡ് പ്രോട്ടോകോളിലേക്കു തിരിച്ചുപോകണം. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ഫലപ്രദമായി ഇടപെടണം. വാർഡുതല സമിതികൾ വീണ്ടും സജീവമാക്കണം. മെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള വാക്സീൻ വിതരണം വേഗത്തിലാക്കും.
ആവശ്യപ്പെട്ട അളവിൽ വാക്സീൻ കേന്ദ്ര സർക്കാരിൽനിന്നു ലഭിച്ചാൽ മൂന്നോ നാലോ മാസങ്ങൾക്കകം സാമൂഹിക പ്രതിരോധം സാധ്യമാകും. കേന്ദ്ര സർക്കാർ മുഖേന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ വാക്സീൻ വിതരണം ചെയ്യപ്പെടുന്നില്ല. മറ്റ് ഏജൻസികളിൽനിന്നാണ് ആശുപത്രികൾ ഇപ്പോൾ മരുന്നു സ്വീകരിക്കുന്നത്. ഇത്തരം പ്രതിസന്ധികൾ പരിഹരിച്ചാൽ സാമൂഹിക പ്രതിരോധം സാധ്യമാകും.
എല്ലാ ജില്ലകളിലും ഹെൽപ് ലൈനുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മാനസിക– സാമൂഹിക പ്രശ്നം അനുഭവിക്കാൻ സാധ്യതയുള്ള ഭിന്നശേഷിക്കാർ, വയോജനങ്ങൾ, ഇതര സംസ്ഥാന തൊളിലാളികൾ എന്നിവർക്കു പ്രത്യേക സഹായം ലഭ്യമാക്കി. 1056, 0471–2552056 നമ്പറുകളിൽ 24 മണിക്കൂറും സഹായം ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.






