
ചെന്നൈ: എസി, സോഫ, മൊബൈല്‍ ഫോണ്‍ തുടങ്ങി രാജകീയ സൗകര്യം നല്‍കിയെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സിനിമാ നടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ മന്ത്രിയ്ക്ക് സബ്ജയിലില്‍ നിന്നും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റം. അണ്ണാ ഡിഎംകെ നേതാവും തമിഴ്നാട്ടിലെ മുന്‍ മന്ത്രിയും എം മണികണ്ഠനെയാണ് സബ് ജയിലിൽ നിന്നും പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരിക്കുന്നത്. ഇന്ത്യന്‍ വംശജയായ മലേഷ്യൻ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം അണ്ണാ ഡിഎംകെ സർക്കാരിൽ മന്ത്രിയായിരുന്ന മണികണ്ഠനെ അറസ്റ്റ് ചെയ്തത്.
ജയില്‍ അധികൃതര്‍ മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ മണികണ്ഠന് എസി, സോഫ, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തിരിക്കുന്നതായി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടർന്ന് മണികണഠ്നെ സയ്ദാപേട്ട് സബ് ജയിലില്‍ നിന്നുമാണ് മാറ്റിയത്. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ജയില്‍ മാറ്റമെന്നാണ് അധികൃതരുടെ ന്യായീകരണം. മണികണ്ഠനെ മാത്രമല്ല 50 പേർ ഉൾപ്പെടുന്ന സംഘത്തെയാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതെന്നും ഇവര്‍ പറയുന്നു.
എന്നാൽ ജയിലിൽ നടന്ന പരിശോധനയെക്കുറിച്ച് വെളിപ്പെടുത്താൻ തയ്യാറില്ല. നാടോടികള്‍, വാഗൈ ചൂടാ വാ തുടങ്ങിയ തമിഴ് സിനിമകളില്‍ അഭിനിയിച്ചിട്ടുള്ള മലേഷ്യന്‍ പൗരത്വമുള്ള നടിയുടെ പരാതിയാണ് മണികണ്ഠന്റെ അറസ്റ്റിലേക്കു നീണ്ടത്. ജൂണ്‍ ആദ്യം ഇവര്‍ നല്കിയ പരാതിയില്‍ വിവാഹം കഴിക്കാമെന്ന ഉറപ്പിന്മേല് 2017 മുതല്‍ മണികണ്ഠന് ഒരുമിച്ചു താമസിപ്പിച്ചെന്നും ലൈംഗികമായി പീഡിപ്പിച്ച ശേഷം ചതിച്ചെന്നും പറയുന്നു.
തുടര്‍ന്ന് മണികണ്ഠൻ പീഡനക്കേസിൽ ബെംഗളൂരുവിലാണ് അറസ്റ്റിലായത്.പീഡനം, അനുവാദമില്ലാതെ ഗർഭഛിദ്രം നടത്തൽ, മുറിവേൽപ്പിക്കൽ, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മണികണ്ഠനെ അറസ്റ്റ് ചെയ്തത്. മന്ത്രിയുടെ ലിവിംഗ് ടുഗദര്‍ പങ്കാളിയാണ് യുവതി എന്നാണ് റിപ്പോര്‍ട്ടുകള്‍.
മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു നടിയും മുന്‍മന്ത്രിയും തമ്മില്‍ പരിചയപ്പെടുന്നത്. ഈ ബന്ധം വളര്‍ന്നാണു ലിവിങ് ടുഗെതര്‍ ബന്ധത്തിലെത്തിയത്. ഗര്‍ഭിണിയായ വിവരം പുറം ലോകമറിഞ്ഞാല്‍ മന്ത്രിപദവിക്കു ഭീഷണിയാണെന്നു ധരിപ്പിച്ച്, സമ്മതമില്ലാതെ തന്നെ യുവതിയെ ചെന്നൈ ഗോപാല പുരത്തെ ക്ലിനിക്കലെത്തിച്ച് അലസിപ്പിച്ചതായും പരാതിയിൽ പറഞ്ഞിരുന്നു. തുടര്‍ന്നാണ്. നടിയെ പീഡിപ്പിച്ചതിനും സമ്മതമില്ലാതെ ഗര്‍ഭഛിദ്രം നടത്തിയതിനും ചെന്നൈ അടയാര്‍ പൊലീസ് കേസെടുത്തത്. 5 വർഷം ഒരുമിച്ചു താമസിച്ചതായും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെ മന്ത്രി ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നുമായിരുന്നു യുവതി നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്.
പീഡനം, ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍ തുടങ്ങി എട്ടുകുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വാട്സാപ് ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടുകളടക്കമുള്ള തെളിവുകള്‍ സഹിതം ആയിരുന്നു യുവതി ചെന്നൈ പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയത്. ക്വട്ടേഷൻ നൽകി കൊലപ്പെടുത്തുമെന്നും നഗ്ന ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്നും മണികണ്ഠൻ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ഭീഷണി സന്ദേശങ്ങളുടെ പകർപ്പും, ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും നടി തെളിവായി നൽകിയിരുന്നു. അതേസമയം നടിയെ അറിയില്ലെന്നും പണം തട്ടാനുള്ള ആസൂത്രിത ശ്രമമാണെന്നും മണികണ്ഠൻ ആരോപിച്ചു.
എന്നാല്‍ നടിയെ അറിയില്ലെന്ന നിലപാടിലാണു മണികണ്ഠന്. മന്ത്രിയെ ചോദ്യം ചെയ്യാനുള്ള നടപടികളില്‍ മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇടപെട്ടതായും ആരോപണം ഉയര്‍ന്നിരുന്നു. മണികണ്ഠനെ കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു.






