
കോഴിക്കോട് : ടി.പി. വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലിലാണെങ്കിലും ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്ന കൊടി സുനി സമ്പാദിച്ചതു കോടികള്‍. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കോടികളുടെ മുതല്‍മുടക്കും ബിനാമി പേരുകളില്‍ സ്വത്തുസമ്പാദനവും. സംസ്ഥാനത്തെ പ്രമുഖരുമായി അടുത്ത ബന്ധവും.
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ സജീവമായിരുന്ന കൊടി സുനി പിന്നീടാണ് ക്വട്ടേഷന്‍ രംഗത്തേക്കു കടന്നത്. ജില്ലയിലെ മണല്ക്കടത്തുകാര്ക്കും വട്ടിപ്പലിശക്കാര്‍ക്കും സംരക്ഷണമേകി ക്വട്ടേഷന്‍ വിപുലമാക്കി. പാര്‍ട്ടി ക്വട്ടേഷന്‍ കുറഞ്ഞതോടെ നേതാക്കള്‍ക്കും വ്യവസായികള്‍ക്കും വേണ്ടിയുള്ള ക്വട്ടേഷനുകളായി. പയ്യെ കണ്ണൂരിന് പുറത്തേക്കും ക്വട്ടേഷന്‍ പ്രവര്‍ത്തനം വ്യാപിച്ചു. തൃശൂരിലെയടക്കം പരമ്പരാഗത ഗുണ്ടാസംഘങ്ങള്‍ തകര്‍ന്നതോടെ പുനഃസംഘടിപ്പിച്ചതും കുടിപ്പക തീര്‍ക്കാന്‍ സഹായിച്ചതും കൊടി സുനിയുടെ നിയന്ത്രണത്തിലുള്ള ക്വട്ടേഷന്‍ സംഘങ്ങളാണ്. കൊടി സുനിയുടെ സംഘാംഗമെന്ന് പരിചയപ്പെടുത്തി ബന്ധപ്പെട്ടാല്‍ മറുപക്ഷം ഉടനെ കീഴടങ്ങുന്ന സാഹചര്യത്തിലേക്കു വരെ വളര്‍ന്നു. പിന്നെയും പിടിച്ചുനില്‍ക്കുന്നവരെ കൊടി സുനി ജയിലില്‍നിന്ന് നേരിട്ട് വിളിച്ചാവും ഡീല്‍ ചെയ്യുക.
ജയിലിലും വി.ഐ.പി. പരിരക്ഷയാണ് സുനിക്ക്. സംസ്ഥാനത്ത് എവിടെയാണെങ്കിലും സുനിയുടെ ബന്ധുക്കള്‍ക്കു പോലും ലഭിക്കുന്നത് വി.ഐ.പി. പരിഗണന. ആശുപത്രിയിലെത്തിയാല്‍ പോലും ഇവര്‍ക്കായി രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും ഇടപെടുന്നത് തടവില്‍ കഴിയുമ്പോള്‍ പോലുമുള്ള സുനിയുടെ പിന്‍ബലത്തിന്റെ സാക്ഷ്യപത്രം.
മലബാറില്‍ ആധിപത്യം സ്ഥാപിച്ച് ക്വട്ടേഷന്‍ രംഗത്ത് സജീവമായ കൊടി സുനിയും സംഘവും സംസ്ഥാന വ്യാപകമായി പടര്‍ന്ന് പന്തലിച്ചത് വളരെ വേഗം. രാഷ്ട്രീയത്തണല്തന്നെയായിരുന്നു ഇതിനു തുണയായത്. സുനി വളര്‍ത്തിയെടുത്ത രണ്ടാംനിര ക്വട്ടേഷന്‍ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാറുണ്ടെങ്കിലും പിടിക്കപ്പെടുന്നത് അപൂര്‍വമാണ്.
വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു വേണ്ടി ക്വട്ടേഷന്‍ രംഗത്തുള്ളവര്‍ തമ്മില്‍ സ്വര്‍ണക്കടത്ത് അടക്കമുള്ളവയില്‍ പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായും പോലീസിന് വ്യക്തമായിട്ടുണ്ട്. വന്‍കിട വ്യവസായികളില്പോലും സമ്മര്‍ദം ചെലുത്തി ഇഷ്ടക്കാര്‍ക്ക് അനുകൂലമായ തീരുമാനമെടുപ്പിക്കാന്‍ ജയിലിരുന്നും കൊടി സുനിക്ക് സാധിക്കുന്നുമുണ്ട്.






