
പുളിക്കീഴ്(തിരുവല്ല): പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്സില്നിന്ന് ഉദ്യോഗസ്ഥ-കരാര്‍ ലോബി വര്‍ഷങ്ങളായി തട്ടിയെടുത്തതു കോടികള്‍. സര്‍ക്കാരിന്റെ നോട്ടമെത്താത്തതു മറയാക്കി, തങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നവരെ മാത്രം ജീവനക്കാരായി നിയമിച്ചുകൊണ്ട് അരങ്ങേറിയ തട്ടിപ്പിനു ചുക്കാന്‍ പിടിച്ചിരുന്നത് ഇപ്പോള്‍ പ്രതിപ്പട്ടികയിലായ ജനറല്‍ മാനേജര്‍ അലക്സ് പി. ഏബ്രഹാമാണെന്നു മുന്‍ ജീവനക്കാര്‍ പറയുന്നു.
പല നാളുകളായി നടത്തിയ സ്പിരിറ്റ് മോഷണത്തിന് ഇപ്പോള്‍ പിടിവീണപ്പോള്‍ സാധാരണ ജീവനക്കാരായ അരുണ്‍ കുമാറിനെ ബലിയാടാക്കി രക്ഷപ്പെടാനാണ് ജനറല്‍ മാനേജര്‍ അലക്സ് പി. ഏബ്രഹാം, പഴ്സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘാ മുരളി എന്നിവര്‍ ശ്രമിച്ചതെന്നും ആരോപണമുണ്ട്. കസ്റ്റഡിയിലായ അരുണ്‍ കുമാറും രണ്ടു ടാങ്കര്‍ ഡ്രൈവര്‍മാരും സ്പിരിറ്റ് മോഷണത്തില്‍ ഉന്നതരുടെ പങ്ക് വിശദീകരിച്ചതോടെ തന്ത്രം പൊളിഞ്ഞു. മാതാവ് രാധാമണി കാന്‍സര്‍ ബാധിച്ച് മരിച്ചതിനാല്‍ ആശ്രിതനെന്ന നിലയിലാണ് അരുണ്‍ കുമാറിന് ഇവിടെ ജോലി ലഭിച്ചത്. ഇയാളുടെ പ്രബേഷന്‍ ഡിക്ലയര്‍ ചെയ്തിട്ടുപോലുമില്ല.
92-93 കാലയളവിലാണ് പുതുപ്പള്ളി സ്വദേശിയായ അലക്സ് ട്രാവന്‍കൂര്‍ ഷുഗേഴ്സില് ജോലിക്കു കയറിയത്. ആദ്യം സാമ്പത്തിക കാര്യങ്ങള്‍ നോക്കുന്ന മാനേജരായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇയാള്‍ മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. ഏതു സര്‍ക്കാര്‍ വന്നാലും അലക്സ് ഭരണക്കാര്ക്കൊപ്പം നിന്നു. അതുകൊണ്ടുതന്നെ ഫാക്ടറിയിലെ പര്‍ച്ചേസിങ്, കരാര്‍ നിയമനം എന്നിവയൊക്കെ അലക്സിന്റെ മേല്‍നോട്ടത്തിലാണു നടന്നത്.
ഒന്നര വര്‍ഷം മുമ്പാണ് അലക്സ് ജനറല്‍ മാനേജരായത്. മദ്യം ഉല്പാദനത്തിനും വിതരണത്തിനുമുള്ള അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിന് വന്‍ തുക കമ്മീഷന് കൈപ്പറ്റുന്ന പതിവും ഉണ്ടായിരുന്നു. മദ്യം നിര്‍മാണത്തിനുള്ള കാരമെല്‍, മറ്റ് അസംസ്കൃത പദാര്‍ഥങ്ങള്‍, കുപ്പികള്‍, അടപ്പ്, ലേബല്‍, സീല്‍, കുപ്പികള്‍ പായ്ക്ക് ചെയ്യുന്നതിനുള്ള കാര്‍ട്ടണ്‍ എന്നിവ വാങ്ങുമ്പോഴെല്ലാം കമ്മീഷന് കൈമറിഞ്ഞു.
അഞ്ചു കൊല്ലം മുന്‍പ് പ്രഡക്ഷന്‍ മാനേജര്‍ നിയമനത്തില്‍ വലിയ അട്ടിമറി ഉണ്ടായിരുന്നു.
താല്കാലിക നിയമനത്തിന് തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ അനൂപ് മുകുന്ദന് എന്ന ഉദ്യോഗാര്‍ഥിയായിരുന്നു ഒന്നാം റാങ്കുകാരന്. ഡിസ്റ്റിലറി സംബന്ധിച്ച കാര്യങ്ങളിലും കഴിവും പ്രവൃത്തിപരിചയവുമുള്ള അനൂപിനു നിയമനം നല്കി. അനൂപിന്റെ മേല്‍നോട്ടത്തില്‍ ഗുണമേന്മ കൂടിയ മദ്യം ഉല്പാദിപ്പിക്കുകയും ജവാന് റം വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുകയും ചെയ്തു. രണ്ടാം വര്‍ഷം അനൂപിനു കരാര്‍ പുതുക്കി നല്‍കിയെങ്കിലും ഏറെ വൈകാതെ കെട്ടിച്ചമച്ച കാരണങ്ങള്‍ നിരത്തി ജോലിയില്‍നിന്നു പിരിച്ചുവിട്ടു. പിന്നെ നിയമിച്ചയാളാണ് ഇപ്പോഴത്തെ പ്ര?ഡക്ഷന്‍ മാനേജര്‍ മേഘ. ചുരുക്കപ്പട്ടികയില്‍ മൂന്നാം റാങ്കുകാരിയായിരുന്നു പാലക്കാട്ടുകാരി മേഘ.
ചട്ടം മറി കടന്നാണ് ഇവരെ മാനേജര്‍ തസ്തികയില്‍ നിയമിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന മേഘയ്ക്ക് ഡിസ്റ്റിലറി സംബന്ധമായ യാതൊരു അറിവുമുണ്ടായിരുന്നില്ല. ഇവിടെ നിയമിച്ച ശേഷം എറണാകുളത്തെ സ്വകാര്യ ഡിസ്റ്റിലറിയില്‍ കമ്പനിയുടെ ചെലവില്‍ പരിശീലനത്തിന് അയക്കുകയാണ് ചെയ്തത്.
മേഘയ്ക്ക് ഓരോ വര്‍ഷവും കരാര്‍ പുതുക്കിനല്‍കി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അവരെ സ്ഥിരപ്പെടുത്താന്‍ നീക്കം നടന്നെങ്കിലും യോഗ്യതയില്‍ സംശയം പ്രകടിപ്പിച്ച് എം.ഡി. അതിനു തടയിട്ടു. പോലീസ് അന്വേഷണം കാര്യക്ഷമമായി നടന്നാല്‍ സ്പിരിറ്റ് കുംഭകോണത്തിന്റെയും കോടികളുടെ വെട്ടിപ്പിന്റെയും ഞെട്ടിക്കുന്ന വിവരങ്ങളാകും പുറത്തുവരിക.
മംഗളം പുറത്തുവിട്ട മോഷണത്തിന്റെ അന്വേഷണം അട്ടിമറിച്ചു
നിരണം (തിരുവല്ല): പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലേക്കു കൊണ്ടു വരുന്ന സ്പിരിറ്റ് മോഷ്ടിച്ചുവില്ക്കുന്നത് ആദ്യത്തെ സംഭവമല്ല. പതിവായി നടക്കുന്ന മോഷണത്തിന്റെ വിവരം ഒരിക്കല്‍ പുറത്തു വന്നിട്ടും അന്വേഷണം അട്ടിമറിച്ചത് മോഷ്ടാക്കള്‍ക്ക് തുണയായി.
ഉന്നത ഉദ്യോഗസ്ഥരും കരാറുകാരും ലോറി ഡ്രൈവര്‍മാരും ചേര്‍ന്നാണ് മോഷണം നടത്തിയിരുന്നത്. 2015 ഓഗസ്റ്റ് ഒമ്പതിന് ഇതു സംബന്ധിച്ച് മംഗളം വാര്‍ത്ത നല്‍കിയിരുന്നു. മഹാരാഷ്ട്രയിലെ ഡിസ്റ്റിലറിയില്‍നിന്ന് അയച്ച ഒരു ലോഡ് സ്പിരിറ്റാണ് അന്നു പുളിക്കീഴില്‍ എത്താതിരുന്നത്.
20,000 ലിറ്റര്‍ സ്പിരിറ്റാണ് നഷ്ടപ്പെട്ടത്. അന്ന് ഏകദേശം 40 ലക്ഷം രൂപയാണു വിപണി വില കണക്കാക്കിയിരുന്നത്. കൊച്ചിന് അഞ്ജന ട്രേഡേഴ്സ് എന്ന കമ്പനിക്കായിരുന്നു സ്പിരിറ്റ് കൊണ്ടുവരുന്നതിന് കരാര്‍ നല്‍കിയിരുന്നത്. മഹാരാഷ്ട്രയിലെ ഷോളാപ്പൂര്‍ വിതിന്‍ റാവ് ഷൈഡ് എസ്.എസ്.കെ. ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നാണ് കരാറുകാരന് സ്പിരിറ്റ് വാങ്ങിയത്. ഒരു ലക്ഷം ലിറ്റര്‍ സ്പിരിറ്റിനാണ് ഓര്‍ഡര്‍ കൊടുത്തിരുന്നത്. നാലു ലോഡായി ഇതില്‍ 80,000 ലിറ്റര്‍ കമ്പനിയില്‍ എത്തി. സ്പിരിറ്റ് എത്തിക്കുന്നതിനു വേണ്ടി നല്കിയ അഞ്ചു പെര്‍മിറ്റുകളിലൊന്ന് കളവുപോയെന്നാണ് കരാറുകാരന് അന്നു പറഞ്ഞത്.
ഓണ വിപണി ലക്ഷ്യമാക്കി മറിച്ചു വിറ്റതാകാമെന്നു സംശയിച്ചിരുന്നു. ഇത് സംബന്ധിച്ച് മഹാരാഷ്ട്ര പോലീസും കേരള എക്സൈസും അനേ്വഷണം നടത്തുമെന്ന് പ്രഖ്യാപനം വന്നിരുന്നു. പക്ഷേ, തുടരന്വേഷണം ഉണ്ടായില്ല.
കുറിയാക്കോസ് നിരണം






