
ചെങ്ങന്നൂർ: മാസ്ക് പിഴയടയ്ക്കാൻ ആവശ്യപ്പെട്ട എസ് ഐക്ക് സ്ഥലം മാറ്റം നൽകിയെന്ന് ആരോപണം. മാസ്ക് ധരിക്കാതെ എത്തിയ രണ്ടു സ്ത്രീകളോട് പിഴ അടക്കാൻ ട്രാഫിക് എസ്ഐ വിജി ഗിരീഷ് കുമാർ ആവശ്യപ്പെട്ടപ്പോൾ യുവതി ആരെയോ ഫോണിൽ വിളിക്കുകയും മന്ത്രി സജി ചെറിയാനാണെന്നു പറഞ്ഞ് സംസാരിക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം.
ജൂൺ 22നു ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം പരിശോധന നടത്തുമ്പോഴാണ് സംഭവം. സ്ത്രീകളിൽ ഒരാൾ മൊബൈലിൽ ആരെയോ വിളിച്ച ശേഷം തന്റെ നേർക്ക് ഫോൺ നീട്ടി. ‘സജിച്ചായനാണ് സംസാരിക്ക്’ എന്നു പറഞ്ഞു. കോവിഡ് കാലമായതിനാൽ മറ്റൊരാളുടെ ഫോൺ ഉപയോഗിക്കില്ലെന്ന് താൻ അവരോട് പറഞ്ഞതായും എസ്ഐ പറയുന്നു.
പിന്നാലെ അമ്പലപ്പുഴ സ്റ്റേഷനിലേക്കു സ്ഥലം മാറ്റിയെന്നും പറയുന്നു. എന്നാൽ, സംഭവത്തെപ്പറ്റി അറിയില്ലെന്നും ആരെയും വിളിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.






