കൊല്‍ക്കൊത്ത: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ നേട്ടത്തിന്റെ 'ക്രെഡിറ്റി'നെ ചൊല്ലി തര്‍ക്കം. പ്രതിപക്ഷ നേതാവും നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ മുട്ടുകുത്തിച്ച എതിരാളിയുമായ സുവേന്ദു അധികാരിയുമായി തര്‍ക്കിച്ച് യുവമോര്‍ച്ച നേതാവ് സൗമിത്ര ഖാന് പദവി രാജിവച്ചു. ലോക്സഭ എം.പി കൂടിയാണ് സൗമിത്ര ഖാന്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മനംമാറ്റമുണ്ടായി ചുമതല തിരിച്ചെടുത്തു.
ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് മുതിര്‍ന്ന നേതാക്കളും ഇടപെട്ട നടത്തിയ അനുനയ നീക്കത്തെ തുടര്‍ന്നാണിത്. സൗമിത്രയ്ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഉറപ്പുനല്‍കി.
പാര്‍ട്ടിയുടെ നേട്ടം സുവേന്ദു അധികാരി അടിച്ചുമാറ്റുന്നുവെന്ന് ഫെയ്സബുക്ക് പോസ്റ്റിട്ട ശേഷമായിരുന്നു സൗമിത്ര ഖാന് രാജിവച്ചത്. ബംഗാളില്‍ നിന്നുള്ള ചില എം.പിമാര്‍ കേന്ദ്രമന്ത്രിസഭയില്‍ കയറിപ്പറ്റുകയും ചെയ്തതിനു പിന്നാലെയായിരുന്നു ഇത്. കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ സുവേന്ദു, അവരെ തെറ്റിദ്ധരിപ്പിച്ചുവെന്നും സൗമിത്ര ഖാന് ആരോപിച്ചു.
ബിഷ്ണുപുരില്‍ നിന്നുള്ള ലോക്സഭാംഗമാണ് സൗമിത്ര ഖാന്. ബി.ജെ.പി വിടില്ലെന്ന് പറഞ്ഞ സൗമിത്ര, വ്യക്തിപരമായ കാരണങ്ങളാല്‍ യുവമോര്‍ച്ച അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. താന്‍ ബി.ജെ.പിയിലുണ്ടായിരുന്നു. ഇന്നുമുണ്ട്. നാളെയും തുടരുക തന്നെ ചെയ്യും. അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോദിയിലും കേന്ദ്ര നേതാക്കളിലും പൂര്‍ണ്ണ വിശവാസമുണ്ട്. എന്നാല്‍ അടുത്തിടെ ഡല്‍ഹിയിലെത്തിയ ഒരു നേതാവ്, പാര്‍ട്ടിക്കുണ്ടായ നേട്ടത്തിന്റെ മുഴൂവന്‍ ക്രെഡിറ്റ് സ്വന്തമാക്കുന്നു. പ്രതിപക്ഷ നേതാവ് കണ്ണാടി നോക്കണം. അദ്ദേഹം ഡല്‍ഹിയിലെ നേതാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ബംഗാള്‍ പാര്‍ട്ടിയിലെ ഏറ്റവും ഉയരം കൂടിയ നേതാവ് താനാണെന്നാണ് അദ്ദേഹം കരുതുന്നത്. -സൗമിത്ര ഫെയ്സ്ബുക്കിലിട്ട വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.






