
കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്ക്ക് അനുകൂലമായി പ്രമേയം പാസ്സാക്കി സിപിഎം. കള്ളക്കേസിൽ കുടുക്കി ജയിലിലടക്കാനുള്ള നീക്കത്തില്‍ ഐഷ സുല്‍ത്താനയ്ക്ക് സിപിഎം പിന്തുണ നല്‍കും.
ലക്ഷദ്വീപ് ഭരണകൂടം ദ്വീപിൽ നടപ്പാക്കുന്ന ജനവിരുദ്ധമായ പരിഷ്ക്കാര നടപടികളെ ലക്ഷദ്വീപ്ജനത ഒന്നിച്ച് എതിർക്കുകയാണ്. ഭരണകൂടം ആവിഷ്ക്കരിച്ച നടപടികൾ അവരുടെ ആവാസവ്യവസ്ഥയെ തകർക്കുന്ന നടപടികളെ മാധ്യമങ്ങളില്‍ ചോദ്യം ചെയ്തത് മാത്രമാണ് അവര്‍ ചെയ്ത കുറ്റം. കേരള ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ ഐഷയെ ജയിലിലടക്കാനുള്ള ദ്വീപ് പൊലീസിന്റെ നീക്കം വിജയിച്ചില്ല. എന്നിട്ടും, ചോദ്യംചെയ്യാനെന്ന പേരിൽ വിളിച്ചുവരുത്തി അവരെ രണ്ടുദിവസം പൊലീസ് ഭീഷണിപ്പെടുത്തിയെന്നും പ്രമേയത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഐഷാ സുല്‍ത്താനയുടെ കൊച്ചിയിലെ ഫ്ളാറ്റില്‍ കവരത്തി പോലീസ് പരിശോധന നടത്തിയിരുന്നു. ഇവരെ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യലിനും ഇരയാക്കിയിരുന്നു. ഇതിന് പിന്നാലെ ഐഷയുടെ സഹോദരന്റെ ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലാപ്ടോപ്പിൽ കൃത്രിമമായി രേഖകൾ കയറ്റി ഐഷയ്ക്കെതിരായി തെളിവുകളെന്ന പേരിൽ ഉപയോഗപ്പെടുത്തിയേക്കുമെന്നാണ് വിമര്‍ശനം.
ഭീമ-കൊറേഗാവ് കേസിൽ എൻ.ഐ.ഐ പിടികൂടിയ നിരപരാധികൾക്കെതിരെ കള്ളത്തെളിവുകളുണ്ടാക്കിയത് ഈ വിധമാണ്. ഫാ. സ്റ്റാൻ സ്വാമിക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന വ്യാജരേഖകൾ അദ്ദേഹത്തിൽനിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിൽ കയറ്റിയിരുന്നെന്ന വസ്തുത പുറത്തുവന്നിട്ടുണ്ടെന്നും സിപിഎം പ്രമേയത്തിൽ സൂചിപ്പിച്ചു. ചോദ്യംചെയ്യലിൽ ഐഷയ്ക്ക് എതിരേ കേസ് ചാർജ്ജ് ചെയ്യാനുള്ള യാതൊരു തെളിവും പൊലീസിന് ലഭിച്ചിട്ടില്ല. മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നില്ലായിരുന്നെങ്കില് തന്നെ അറസ്റ്റ് ചെയ്തേനെ എന്നായിരുന്നു ഐഷ നേരത്തേ പ്രതികരിച്ചത്.






