
ബെംഗളൂരു : കാളകളെ വാങ്ങാൻ പണമില്ലാത്തതിനെത്തുടർന്ന് പെൺമക്കളെ ഉപയോഗിച്ച് നിലമുഴുത് ധാർവാഡിലെ കർഷകൻ. കലഘട്ടഗി താലൂക്കിലെ മദകിഹൊന്നല്ലി ഗ്രാമത്തിലാണ് കല്ലപ്പ ജാവൂർ എന്ന കർഷകൻ പെൺമക്കളുടെ സഹായത്തോടെ നിലമുഴുതത്.
വിദ്യാർഥിനികളായ മേഘയും സാക്ഷിയും അച്ഛന്റെ സങ്കടം കണ്ടാണ് നിലമുഴാൻ സഹായിക്കാൻ തീരുമാനിച്ചത്.
കൃഷിയിറക്കേണ്ട സമയമായിട്ടും കാളകളെയോ ട്രാക്ടറോ വാടകയ്ക്കെടുക്കാനുള്ള പണം കല്ലപ്പയുടെ കൈവശമുണ്ടായിരുന്നില്ല. അസുഖങ്ങളെത്തുടർന്ന് അടുത്തിടെ ശസ്ത്രകിയ കഴിഞ്ഞതിനാൽ ഒറ്റയ്ക്ക് നിലമൊരുക്കാനുമായില്ല. മക്കളുടെ നിർദേശം സ്വീകരിക്കുകയല്ലാതെ കല്ലപ്പയുടെ മുന്നിൽ മറ്റു മാർഗങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.
ഒരാഴ്ചയോളം നീണ്ട പ്രയത്നത്തിലൂടെയാണ് മൂവരും ചേർന്ന് നിലമുഴുതത്. കംപ്യൂട്ടർ സയൻസ് ഡിപ്ലോമ വിദ്യാർഥിനിയാണ് മൂത്തമകളായ മേഘ. സാക്ഷി പത്താം തരം വിദ്യാർഥിയും.
വീഡിയോ കണ്ടതോടെ കല്ലപ്പയുടെ കുടുംബത്തെ സഹായിക്കാൻ ഒട്ടേറെപ്പേരാണ് എത്തിയത്.






