
കോഴിക്കോട്: സി.പി.ഐ.എമ്മിന്റെ ക്വട്ടേഷന്‍, ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ ഇനിയും സംസാരിച്ചുകൊണ്ടിരിക്കുമെന്നും ഓലപ്പീപ്പി കാട്ടി പേടിപ്പിക്കാന്‍ ആരും നോക്കേണ്ടെന്നും വടകര എംഎല്‍എ യും ടിപി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമ.തന്റെ മകനെതിരായ വധഭീഷണിയില്‍ ആയിരുന്നു പ്രതികരണം. സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് എതിരേ നിരന്തരം സംസാരിക്കുന്നതാണ് പ്രകോപനമാകുന്നതെന്നും പറഞ്ഞു.
ഭീഷണി തന്നെ ലക്ഷ്യമിട്ടാണെന്നും ഇതിനെ നിസ്സാരമായി കാണാനാകില്ലെന്നും പറഞ്ഞു. മകന് സജീവ രാഷ്ട്രീയക്കാരനല്ലാത്തതിനാല്‍ അവരെ ഭീഷണിപ്പെടുത്തി ഒരു കത്തിന്റെ കാര്യമില്ലെന്നും കെ.കെ. രമ ആരോപിച്ചു. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇത്തരം ഭീഷണിക്കത്തുകള്‍ ലഭിക്കുന്നത് ആദ്യമല്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം കെ.കെ. രമയുടെ മകന് അഭിനന്ദന്റെയും ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണുവിന്റെയും ജീവന് അപകടത്തില്‍ പെടുത്തും എന്ന് കാണിച്ച് കഴിഞ്ഞ ദിവസം എംഎല്‍എ ഓഫീസിലായിരുന്നു കത്ത് എത്തിയത്.
റെഡ് ആര്‍മി/ പി.ജെ. ബോയ്സ് എന്ന പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. സംഭവത്തില്‍ വേണു വടകര എസ്.പിയ്ക്ക് പരാതി നല്കി മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിക്കാതിരുന്നതാണ് ടി.പി ചന്ദ്രശേഖരനെ കൊല്ലാന്‍ കാരണമായതെന്ന് കത്തില്‍ പറയുന്നു.
2012 മേയ് നാലിനാണ് ടി.പി. ചന്ദ്രശേഖരന് കൊല്ലപ്പെടുന്നത്. 51 വെട്ട് വെട്ടിയാണ് തങ്ങള്‍ ടി.പി.യെ കൊന്നതെന്നും വേണുവിനെ 100 വെട്ടിനാകും തീര്‍ക്കുക എന്നും പറയുന്ന കത്തില്‍ രമയ്ക്ക് സ്വന്തം മകനെ അധികകാലം വളര്‍ത്താനാകില്ലെന്നും തല പൂങ്കുല പോലെ ചിതറിക്കുമെന്നും പറയുന്നു. ജയരാജേട്ടനും ഷംസീറും പറഞ്ഞിട്ടാണ് തങ്ങള്‍ ആ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നും കത്തിലുണ്ട്.






