
ന്യൂഡൽഹി: ഭർത്താവ് ബലമായി ആസിഡ് കുടിപ്പിച്ച 25കാരി അത്യാസന്ന നിലയിൽ ആശുപത്രിയിൽ. മധ്യപ്രദേശിൽ ജൂൺ 28നാണ് സംഭവം.
ഡൽഹി വനിത കമീഷൻ അധ്യക്ഷ സ്വാതി മാലിവൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഗ്വാളിയാർ ജില്ലയിൽ രാംഗഡിലെ ദാബ്ര പ്രദേശത്താണ് സംഭവം.
ജൂൺ 28ന് ഭർത്താവും സഹോദരിയും ചേർന്ന് ബലമായി ആസിഡ് കുടിപ്പിക്കുകയായിരുന്നു. പ്രദേശത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യ നില മേശമായതോടെ വിദഗ്ധ ചികിത്സക്കായി ജൂലൈ 18ന് ഡൽഹിയിലെത്തിക്കുകയായിരുന്നു.
അഞ്ചുദിവസത്തിന് ശേഷമാണ് യുവതിയുടെ മാതാവിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. യുവതി ഇക്കാര്യം അറിഞ്ഞതോടെ ഭർത്താവ് ക്രൂരമായി മർദിച്ചു. പിന്നീട് ആസിഡ് കുടിപ്പിക്കുകയുമായിരുന്നു. യുവതിയുടെ ആന്തരാവയവങ്ങൾ നശിച്ചതായി ഡോക്ടർമാർ പറഞ്ഞതായി വനിത കമീഷൻ അയച്ച കത്തിൽ പറയുന്നു.
നിലവിൽ ട്യൂബിലൂടെയാണ് ഭക്ഷണം നൽകുന്നത്. യുവതിയുടെ ആമാശയവും കുടലും കരിഞ്ഞു. നിരന്തരം രക്തം ഛർദ്ദിക്കുകയാണെന്നും പറയുന്നു.
യുവതി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.






