
തിരുവനന്തപുരം : സ്ത്രീസ്വാതന്ത്ര്യം വലിയ പ്രതിസന്ധി നേരിടുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന കാലത്ത് പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം നേരിടുന്ന മന്ത്രി എ.കെ. ശശീന്ദ്രനെ സംരക്ഷിക്കാനുള്ള തീരുമാനം സി.പി.എമ്മിന് തിരിച്ചടിയാകും. വിസ്മയയുടെ ആത്മഹത്യമുതല്‍ കേരള സമൂഹം ശക്തമായി സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന സമയത്താണ് ഇത്തരമൊരു നിലപാട് എന്നതും ഏറെ പ്രസക്തമാണ്. മന്ത്രി എ.കെ. ശശീന്ദ്രന് തത്കാലം രാജിവയ്ക്കേണ്ടെന്ന എന്‍.സി.പിയുടെ നിലപാടില്ത്തെന്നയാണു സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും.
വനിതാ കമ്മിഷന് അധ്യക്ഷയായിരുന്ന എം.സി. ജോസഫൈന് പരാതിക്കാരിയായ യുവതിയോട് ക്ഷോഭിച്ചു സംസാരിച്ചുവെന്നതിന്റെ പേരില്‍ അവരെ സ്ഥാനത്തുനിന്നും മാറ്റാന്‍ തയാറായ സി.പി.എം ശശീന്ദ്രന്റെ വിഷയത്തില്‍ വെള്ളം ചേര്‍ക്കുന്നതിനെതിരെ സ്ത്രീസംഘടനകള്ക്കുള്ളില് ശക്തമായ പ്രതിഷേധമുണ്ട്.ഇടതുമുന്നണിയിലും പരസ്യമായല്ലെങ്കില്‍ രഹസ്യമായി വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചേയ്ക്കും. പ്രത്യേകിച്ചും ശശീന്ദ്രനെതിരെ ഉയരുന്ന കേസ് ആയതുകൊണ്ടുതന്നെ സി.പി.ഐയ്ക്ക് ഇതില്‍ കടുത്ത അമര്‍ഷവുമുണ്ടാകും. കഴിഞ്ഞ നിയമസഭാസമ്മേളന സമയത്ത് മുട്ടില്‍ മരംമുറി കേസ് ഉയര്‍ന്നുവന്നപ്പോള്‍ അന്ന് റവന്യുവകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള മറുപടിയാണ് ശശീന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സി.പി.ഐയ്ക്ക് പരാതിയുണ്ട്.
ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന തോമസ് ചാണ്ടിക്കെതിരേ ആരോപണം ഉയര്‍ന്നപ്പോള്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിച്ച പാര്‍ട്ടി കുടിയാണ് സി.പി.ഐ. അതിനായി അന്ന് അവര്‍ മന്ത്രിസഭായോഗത്തില്‍നിന്നു വിട്ടുനിന്നുകൊണ്ട് കടുത്ത നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഫോണ്‍സംഭാഷണവുമായി ബന്ധപ്പെട്ട പരാതിയില്‍ കേസ് എടുക്കാന്‍ കഴിയില്ലെന്ന നിയമോപദേശമുണ്ടെങ്കിലും രാഷ്ട്രീയമായി അത് വലിയ ഗുണമുണ്ടാക്കില്ലെന്നാണ് പൊതുവിലുള്ള അഭിപ്രായം. നിയമപരമായി വേണമെങ്കില്‍ അത് പറഞ്ഞ് രക്ഷപ്പെടാനാകുമെങ്കിലും ധാര്‍മ്മികമായി അത് വലിയ തിരിച്ചടിയുണ്ടാക്കും.
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി സി.പി.എമ്മും പോഷകസംഘടനകളും വലിയ പ്രചാരണപരിപാടികള്‍ നടത്തികൊണ്ടിരിക്കുന്ന സമയത്ത് ഇത്തരമൊരു നിലപാട് പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നുമുണ്ട്.
പീഡനപരാതിയും ശശീന്ദ്രനെതിരായ ആരോപണവും എന്‍.സി.പിയുടെ ആഭ്യന്തര്രപശ്നമാണെന്ന വിലയിരുത്തലിലാണു സി.പി.എം. നേതൃത്വം. ശബ്ദരേഖാവിവാദത്തില് മന്ത്രിക്കെതിരേ ക്രിമിനല്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നാണു പോലീസിനു ലഭിച്ച നിയമോപദേശവും. തിടുക്കത്തില്‍ തീരുമാനം വേണ്ടെന്ന അഭിപ്രായമാണ് ഇന്നലെ ചേര്‍ന്ന സി.പി.എം. അവെയ്ലബിള് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലുയര്‍ന്നത്.
രാഷ്ട്രീയഗൂഢനീക്കമെന്ന എന്‍.സി.പി. വാദം മുഖവിലയ്ക്കെടുക്കുമ്പോഴും, പരാതിക്കാരി നിയമനടപടിയില്‍ ഉറച്ചുനിന്നാലുണ്ടാകാവുന്ന ഭവിഷ്യത്ത് സി.പി.എം. വിലയിരുത്തി. യുവതി പരാതിയുമായി മുന്നോട്ടുപോകുകയും മന്ത്രിക്കെതിരേ കേസ് വരുകയും ചെയ്താല്‍ രാജിവയ്ക്കേണ്ടിവരുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആരോപണവിധേയനായ മന്ത്രി ശശീന്ദ്രന് ഇന്നലെ രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗികവസതിയില്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിശദീകരിച്ചു. പരാതിക്കാരിയുടെ പിതാവിനെ ഫോണില്‍ ബന്ധപ്പെടാനിടയായ രാഷ്ട്രീയസാഹചര്യമാണു ശശീന്ദ്രന് വിവരിച്ചത്. എന്നാല്‍, മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്നാണു സൂചന.






