
അഹമ്മദാബാദ്: ഒരു കുഞ്ഞുവേണമെന്ന ഭാര്യയുടെ ഉറച്ച നിലപാടിനെ
തുടർന്ന് ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയുടെ ബീജം ശേഖരിക്കാൻ ഉത്തരവിട്ട് കോടതി.
അസാധാരണമാംവിധം അടിയന്തരസാഹചര്യമെന്ന് വിശേഷിപ്പിച്ചാണ് കോടതി വഡോദരയിലുള്ള ആശുപത്രിക്ക് ഈ നിർദേശം നൽകിയത്.
ഒരു വർഷം മുമ്പായിരുന്നു പരാതിക്കാരിയുടെ വിവാഹം. ഈയിടെ കോവിഡ് ബാധിച്ച ഭർത്താവിന്റെ അവയവങ്ങൾ പലതും തകരാറിലായി. വെന്റിലേറ്ററിൽ കഴിയുന്ന ഇദ്ദേഹം ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇതിനിടെ അദ്ദേഹത്തിന്റെ കുഞ്ഞിനെത്തന്നെ തനിക്ക് ഗർഭം ധരിക്കണമെന്ന ആഗ്രഹം ഭാര്യ അറിയിച്ചു.
ബീജം ഐ.വി.എഫ്. (ഇൻവിട്രോ ഫെർട്ടിലൈസേഷൻ), എ.ആർ.ടി. (അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി) വഴി ശേഖരിക്കണമെങ്കിൽ ദാതാവിന്റെ സമ്മതം ആവശ്യമാണ്.
എന്നാൽ രോഗിക്ക് ബോധമില്ലാത്തതിനാൽ സമ്മതമില്ലാതെ ബീജം ശേഖരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച ജസ്റ്റിസ് അശുതോഷ് ജെ. ശാസ്ത്രി അനുമതി നൽകി. സംസ്ഥാന സർക്കാരിനോടും ആശുപത്രി ഡയറക്ടറോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
ബീജം ശേഖരിച്ച് ആശുപത്രിയിൽ സൂക്ഷിക്കാമെങ്കിലും തുടർനടപടികൾ ഹർജിയുടെ അന്തിമതീർപ്പിന് വിധേയമായിരിക്കും.






