
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരും പ്രതിപക്ഷ എംപി മാരും ജഡ്ജിമാര്‍ വരെ ഇരകളായ പൊഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ടിബറ്റന്‍ ആത്മീയ ആചാര്യന് ദലൈലാമയെയും വെറുതേ വിട്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇസ്രായേലി സ്പൈവേര്‍ പെഗാസസിന്റെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയില്‍ ദലൈലാമയുടെ ഉപദേശകരും ഉണ്ടായിരുന്നതായിട്ടാണ് വയറിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബുദ്ധ സന്യാസികളെ പോലും സ്പൈവെയര്‍ ചോര്ത്താനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവര്‍ക്ക് പുറമേ ടിബറ്റന്‍ ഉദ്യോഗസ്ഥര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെയെല്ലാം പേരുകള്‍ പുറത്തുവന്ന ഡേറ്റാബേസില്‍ ഉണ്ട്. ഇവര്‍ 2017 മുതല്‍ 2019 ന്റെ തുടക്കത്തില്‍ ആയിരുന്നു നിരീക്ഷിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ഇവരുടെ ഫോണ്‍നമ്പറുകള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇവരുടെ ഫോണ്‍ ചോര്‍ത്തിയോ എന്ന കാര്യം ഫോറന്‍സിക് അനലൈസസിലൂടെയെ അറിയാനാകു എന്നും വയര്‍ പറയുന്നു.
കിഴക്കന്‍ സ്റ്റേറ്റായ ആസ്സാമില്‍ പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത പ്രക്ഷോഭകരുടെ പേരുകളും പട്ടികയില്‍ ഉണ്ടായിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആസ്സാമിലെ സ്റ്റുഡന്റ് യൂണിയന് ആക്ടിവിസ്റ്റ് സമുജ്ജല്‍ ഭട്ടാചാര്യ, നിരോധിക്കപ്പെട്ട സംഘടനയായ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസ്സാമിന്റെ അനൂപ് ചെറ്റിയയും പട്ടികയില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, രാഷ്ട്രീയ നയതന്ത്രജ്ഞന് പ്രശാന്ത് കിഷോര്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി, മരുമകന് അഭിഷേക് ബാനര്‍ജി എന്നിവരെല്ലാം ഉള്‍പ്പെടെ 300 ഇന്ത്യാക്കാരുടെ പേരുകള്‍ തെരഞ്ഞെടുക്കപ്പെട്ട പട്ടികയില്‍ ഉണ്ടായിരുന്നു.
ചൊവ്വാഴ്ച കര്‍ണാടകാ മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, ഉപ മുഖ്യമന്ത്രി ജി പരമേശ്വര, മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയുടെ സെക്രട്ടറി എന്നിവരും പട്ടികയില്‍ ഉണ്ടായിരുന്നതായി വിവരം പുറത്തുവന്നിരുന്നു. ഇവര്‍ക്ക് പുറമേ കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിഷേധിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരും പട്ടികയില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.






