
കൊച്ചി : കേരളത്തില്‍ പ്രഖ്യാപിച്ച 3500 കോടി രൂപയുടെ പുതിയ നിക്ഷേപ പദ്ധതികളില്‍നിന്നും പിന്മാറുന്നുവെന്ന് പ്രഖ്യാപിച്ച ശേഷം കിറ്റെക്സിനെ തേടിയെത്തുന്ന ക്ഷണങ്ങളില്‍ വിവിധ അയല്‍ രാജ്യങ്ങളും. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് സമീപിച്ചതിന് പിന്നാലെ വസ്ത്രനിർമാണ മേഖലയില്‍ ഏഷ്യയിലെതന്നെ മുന്‍നിര രാജ്യങ്ങളില്‍ ഒന്നായ ശ്രീലങ്കയും നിക്ഷേപ സാധ്യതകള്‍ ആരാഞ്ഞ് കിറ്റക്സിനെ സമീപിച്ചു.
ശ്രീലങ്കൻ ഡപ്യൂട്ടി ഹൈക്കമ്മിഷണർ ഡോ. ദൊരൈ സ്വാമി വെങ്കിടേശ്വരനാണ് ഇന്ന് രാവിലെ കൊച്ചിയിലെത്തിയത്. കിഴക്കമ്പലത്തെ കിറ്റെക്സ് ആസ്ഥാനത്ത് മാനേജിങ് ഡയറക്ടർ സാബു എം.ജേക്കബുമായി മൂന്ന് മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയതായും കിറ്റെക്സിന്റെ പുതിയ നിക്ഷേപ പദ്ധതികള്‍ക്ക് ശ്രീലങ്കയില്‍ മികച്ച സൗകര്യം വാഗ്ദാനം ചെയ്തുമാണ് മടങ്ങിയത്. പുതിയ നിക്ഷേപം സംബന്ധിച്ച് കേരളവുമായി പിണങ്ങിയകന്ന ശേഷം കിറ്റെക്സിന് ഓഫറുകളുടെ പെരുമഴയായിരുന്നു. ഇന്ത്യയിലെ മറ്റ് അനേകം സംസ്ഥാനങ്ങളാണ് കിറ്റെക്സിനെ ക്ഷണിച്ചിരിക്കുന്നത്.
നേരത്തേ കേരളം വിടുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ ആന്ധ്രപ്രദേശ്, കർണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട് സംസ്ഥാന സര്‍ക്കാരുകള്‍ കിറ്റെക്സിനെ സ്വാഗതം ചെയ്തിരുന്നു. ഇതിനിടയിലാണ് ബംഗ്ലാദേശും ശ്രീലങ്കയും എത്തിയിരിക്കുന്നത്. ചെന്നൈയിൽ നിന്നും ശ്രീലങ്കന്‍ ഡപ്യൂട്ടി ഹൈക്കമ്മിഷണർ രാവിലെ തന്നെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു.
ഈ മാസം ആദ്യമായിരുന്നു ബംഗ്ലദേശ് കിറ്റെക്സിനെ ക്ഷണിച്ചത്. പുതിയ നിക്ഷേപത്തിന് മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് മധ്യപ്രദേശ് വ്യവസായ വകുപ്പിന്റെ ഉന്നതതല സംഘവും കിറ്റെക്സിനെ സമീപിച്ചിരുന്നു. കേരളത്തില്‍ നിന്നും പലവിധമായ എതിര്‍പ്പ് നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് നടത്താനിരുന്ന 3500 കോടിയുടെ നിക്ഷേപ കരാറില്‍ നിന്നും പിന്മാറുന്നതായി കിറ്റെക്സ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ തെലുങ്കാന സര്‍ക്കാരായിരുന്നു കിറ്റെക്സിനെ ആദ്യമായി സമീപിച്ചത്.
ഇതിനായി ഹൈദരാബാദിലേക്ക് ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയും കിറ്റെക്സ് സംഘത്തിനെ കൊണ്ടുപോകാന്‍ പ്രത്യേക വിമാനം അയയ്ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഹൈദരാബാദിലെത്തിയ കിറ്റെക്സ് സംഘം 1000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നാലെ വിവിധ സംസ്ഥാനങ്ങളും എത്തുകയും ഈ സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ തുടരുകയും ചെയ്യുമ്പോഴാണ് ബംഗ്ളാദേശും ശ്രീലങ്കയും വന്നിരിക്കുന്നതും.






