
രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിച്ചതോടെ രൂക്ഷമായ ആഭ്യന്തരകലഹം ഇന്നലെ കൊച്ചിയില്‍നടന്ന ഐ.എന്‍.എല്‍. സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിലെത്തില് പൊട്ടിത്തെറിയിലെത്തിയതോടെ പാളിയത് സി.പി.എമ്മിന്റെ പരീക്ഷണം. ആഭ്യന്തര പ്രശ്നം പരിഹരിച്ച് ഒന്നിച്ചുപോകണമെന്നു സി.പി.എം. നിര്‍ദേശം നല്‍കിയതിനു പിന്നാലെയുണ്ടായ പൊട്ടിത്തെറി സര്‍ക്കാരിനും നാണക്കേടായി. സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും പരസ്പരം പുറത്താക്കിയതോടെ നേതൃത്വ പ്രതിസന്ധിയും ഉടലെടുത്തു. ദേശീയ നേതൃത്വത്തിന്റെ പിന്തുണ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ വിഭാഗത്തിനാണെങ്കിലും മറുപക്ഷവും ആധികാരികത അവകാശപ്പെടുന്നുണ്ട്. കാസിം പക്ഷത്താണു മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍.
മുസ്ലിംലീഗില്‍നിന്ന് അണികളെയും നേതാക്കളെയും അടര്‍ത്തി ഇടതുപക്ഷത്തെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒരംഗംമാത്രമുള്ള ഐ.എന്‍.എല്ലിനു മന്ത്രിസ്ഥാനം നല്കാന് സി.പി.എം. തയാറായത്. മുസ്ലിം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണു ഭരണതുടര്‍ച്ചയ്ക്ക് പ്രധാനഘടകമായതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷണം. എന്നാല്‍ മുസ്ലിംലീഗിലെ ആഭ്യന്തരകലഹത്തില്‍ ഇടപെടാനായില്ലെന്നു മാത്രമല്ല, ഐ.എന്‍.എല്‍. സി.പി.എമ്മിന് തലവേദനയുമായി. ഐ.എന്‍.എന്‍ നേതാക്കളെ മുസ്ലിംലീഗിലേക്ക് ക്ഷണിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയും ഇന്നലെ രംഗത്തെത്തി. ഐ.എന്‍.എല്‍. ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ ഉത്തര്‍പ്രദേശിലെ പോപ്പുലര്‍ ഫ്രണ്ടുമായി അടുക്കുന്നതായി ആരോപണമുണ്ട്. ഈ ബന്ധം സി.പി.എം. നേതൃതലത്തില്‍ ചര്‍ച്ചയാകുമ്പോള്‍ തന്നെയാണു കേരള ഘടകത്തിലെ പൊട്ടിത്തെറി. കാസിം ഇരിക്കുര്‍ വിഭാഗത്തിനാണു മുഹമ്മദ് സുലൈമാന്റെ പിന്തുണ.
പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഐ.എന്‍.എല്ലിനെ എല്‍.ഡി.എഫിന്റെ ഭാഗമാക്കിയതും ഇത്തവണ രണ്ടര വര്‍ഷത്തേക്ക് മന്ത്രി സ്ഥാനം നല്കിയതും. മുസ്ലിംലീഗില്നിന്നു തെറ്റിപിരിഞ്ഞ് നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സ് രൂപീകരിച്ച പി.ടി.എ. റഹിം സ്വതന്ത്രനായി മത്സരിച്ച് ജയിച്ചശേഷം സംഘടന പിരിച്ചുവിട്ട് ഐ.എന്‍.എല്ലിനോട് സഹകരിച്ചായി പ്രവര്‍ത്തനം. സംസ്ഥാന പ്രസിഡന്റ് പി.വി. അബ്ദുള്‍ വഹാബിനോട് അടുപ്പം പുലര്‍ത്തുന്ന പി.ടി.എ. റഹിമിനു മന്ത്രിസ്ഥാനം നല്‍കാതെ അഹമ്മദ് ദേവര്‍കോവിലിനു നല്‍കിയതിനു പിന്നിലും കാസിം ഇരിക്കൂറിന്റെ ഇടപെടല്‍ ആരോപിക്കുന്നുണ്ട്. ഇതോടെ ഐ.എന്‍.എല്ലില്‍ ചേര്‍ന്ന നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സ് നേതാക്കളും പ്രവര്‍ത്തകരും ഒളിഞ്ഞുംതെളിഞ്ഞും നേതൃത്വത്തിനെതിരേ രംഗത്തെത്തി.
ഇതിനൊപ്പമാണു പാര്‍ട്ടിക്ക് ലഭിച്ച ബോര്‍ഡ് കോര്പ്പറേഷന് സ്ഥാനങ്ങള്‍ കോഴ വാങ്ങി വില്‍പ്പന നടത്തിയെന്ന ആരോപണവും ശക്തമായത്. പി.എസ്.സി അംഗത്തെ നിയമിച്ചതിനുപിന്നില്‍ 40 ലക്ഷത്തിന്റെ കോഴ ആരോപണമാണ് ഉയര്‍ന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് രണ്ട് ഗവ. പ്ലീഡര്‍മാരെ നിയമിച്ചതിനു പിന്നിലും കോഴ ആരോപണം ഉയര്‍ന്നിരുന്നു. നിലവില്‍ ന്യൂനപക്ഷ ധനകാര്യ വികസന ബോര്‍ഡ് ചെയര്‍മാനാണ് പി.വി അബ്ദുള്‍ വഹാബ്. നിയമസഭാ തെരഞ്ഞെടുപ്പിനു സമാനമായി ബോര്‍ഡ് തലങ്ങളിലും പുതിയ മുഖങ്ങള്‍ കൊണ്ടുവരാനാണ് തീരുമാനമെന്നിരിക്കെ നിലവിലെ സ്ഥാനം നഷ്ടമാകുമെന്ന ആശങ്കയും അബ്ദുള്‍ വഹാബിനുണ്ട്. പരസ്യമായ കോഴ ആരോപണവും വിഴുപ്പലക്കലും സര്‍ക്കാരിന് നാണക്കേടായതോടെയാണ് ഇരുവിഭാഗത്തേയും തിരുവനന്തപുരത്തേക്ക് വിളിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവന് അന്ത്യശാസനം നല്‍കിയത്.
പാര്‍ട്ടി പിളര്‍ന്നതോടെ അബ്ദുള്‍ വഹാബ് വിഭാഗത്തിന്റെ പ്രസിഡന്റായി പി.ടി.എ. റഹിമിനെ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നുണ്ട്്. അദ്ദേഹം സ്വതന്ത്രനായി മത്സരിച്ച് ജയിച്ച സാഹചര്യത്തില്‍ നിയമവശങ്ങള്‍ പരിശോധിച്ചാകും തീരുമാനം. കാസിം പക്ഷക്കാരനായ അഹമ്മദ് ദേവര്‍കോവിലിനെ മാറ്റി പി.ടി.എ. റഹിമിനെ മന്ത്രിയാക്കണമെന്ന ആവശ്യവും അബ്ദുള്‍ വഹാബ് പക്ഷം ഉന്നയിച്ചേക്കും. മന്ത്രിയുടെ പ്രവര്‍ത്തനത്തില്‍ സി.പി.എം. പ്രാദേശിക ഘടകങ്ങള്‍ അതൃപ്തി ഏറെയാണ്.
മുസ്ലിംലീഗ് നേതാക്കളുമായാണ് മന്ത്രിയ്ക്ക് അടുപ്പമെന്നും പരിപാടികള്‍ക്ക് എത്തുമ്പോള്‍പോലും പ്രാദേശിക സി.പി.എം. നേതാക്കളെ അറിയിക്കാറില്ലെന്നും സി.പി.എം കോഴിക്കോട് ഘടകങ്ങളില്നിന്നടക്കം സംസ്ഥാന നേതൃത്വത്തിനു പരാതി ലഭിച്ചിരുന്നു.
ജിനേഷ് പൂനത്ത്






