
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം രാജി വെച്ച കര്‍ണാടകാ മുഖ്യമന്ത്രി യെദ്യുരപ്പയുടെ പിന്‍ഗാമിയെ ബിജെപി ഇന്ന് ചേരുന്ന നിയമസഭാ കക്ഷിയോഗത്തില്‍ തീരുമാനിക്കും. കേന്ദ്രമന്ത്രിമാരായ ധര്മ്മേന്ദ്രപ്രധാനനെയും ജി കൃഷ്ണ റെഡ്ഡിയേയും യോഗത്തിലെ കേന്ദ്ര നിരീക്ഷകരായി നിയോഗിച്ചിട്ടുണ്ട്. യോഗത്തില്‍ തീരുമാനം എടുത്താലും നാളെയേ യെദ്യൂരപ്പയുടെ പിന്‍ഗാമിയെ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
യെദ്യൂരപ്പയുടെ പിന്‍ഗാമിയായി മകനും എംപിയുമായ ബി.എസ്. രാഘവേന്ദ്ര വരുമോ എന്ന ചോദ്യത്തോട് ഇപ്പോള്‍ പറയാനാകില്ലെന്നാണ് ബിജെപിയുടെ സംസ്ഥാന ചുമതലയുള്ള അരുണ്‍ സിംഗ് പറഞ്ഞത്. ബിജെപിയുടെ തീരുമാനം മുന്‍കൂട്ടി പറയാന്‍ കഴിയുന്നതല്ലെന്നും നേരത്തേ യുപിയില്‍ യോഗി ആദിത്യനാഥിനെയും മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവീസിനെയും തീരുമാനിച്ചത് പോലെ തന്നെയായിരിക്കും ഇവിടെയുമെന്നും പറഞ്ഞു. അതിനിടയില്‍ ബസവരാജ ബൊമൈയെ പരിഗണിച്ചേക്കുമെന്നും കേള്‍ക്കുന്നു.
ശക്തമായ ജാതിരാഷ്ട്രീയം വാഴുന്ന കര്‍ണാടകയില്‍ യെദ്യൂരപ്പയെ മാറ്റിയത് ലിംഗായത്ത് സമുദായത്തിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. 17 ശതമാനം വോട്ട് വിഹിതമുള്ള ലിംഗായത്ത് സമുദായത്തെ കൂടെ നിര്‍ത്താനുള്ള ബി.ജെ.പി തീരുമാനത്തിന്റെ ഭാഗമായാണ് ബസവരാജ ബൊമൈക്ക് നറുക്ക് വീഴുന്നത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, മുന്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ തുടങ്ങിയവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്.
പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് യെദിയൂരപ്പക്ക് രാജിവെക്കേണ്ടിവന്നത്. പുതിയ മുഖ്യമന്ത്രി പൊതുസമ്മതനാവണമെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. അധികാര കൈമാറ്റത്തിനൊപ്പം തലമുറമാറ്റത്തിനും കര്‍ണാടകയില്‍ ബി.ജെ.പി നേതൃത്വം ആലോചിക്കുന്നതായാണ് സൂചന. ഈ സാഹചര്യത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ക്കടക്കം സ്ഥാനം നഷ്ടപ്പെടാനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ തവാര്‍ ചാന്ദ് ഗെലോട്ടിന് മുന്നില്‍ യെദ്യൂരപ്പ രാജി സമര്‍പ്പിച്ചത്. യെദ്യൂരപ്പയുടെ പുതിയ സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് അദ്ദേഹത്തിന് രാജിയും വെയ്ക്കേണ്ടി വന്നത്. യെദ്യൂരപ്പയുടെ കുടുംബത്തിലെ ആരെങ്കിലും ക്യാബിനറ്റില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് യെദ്യുരപ്പയെ തന്നെ പരിഗണിക്കുന്നില്ല പിന്നല്ലേ മകനെന്നായിരുന്നു രാഘവേന്ദ്രയുടെ മറുപടി.






