
കൊച്ചി: നിയമബിരുദം ഇല്ലാതെ പ്രാക്ടീസ് ചെയ്തു നിയമസംവിധാനത്തെ വഞ്ചിച്ചു എന്ന ആരോപണത്തില്‍ കുടുങ്ങി മുങ്ങിയ വ്യാജ അഭിഭാഷക സെസി സേവ്യർ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍. കഴിഞ്ഞയാഴ്ച ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങാൻ എത്തിയെങ്കിലും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത വിവരം അറിഞ്ഞു മുങ്ങിയിരുന്നു.
ആൾമാറാട്ടവും വഞ്ചനയും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ താൻ ആൾമാറാട്ടം നടത്തിയിട്ടില്ലെന്നും ചുമത്തിയിട്ടുള്ള വഞ്ചനാക്കുറ്റം നിലനിൽക്കില്ല എന്നുമുള്ള വാദങ്ങളുമായാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സുഹൃത്തുക്കൾ തന്നെ വഞ്ചിക്കുകയായിരുന്നെന്നും ഇവർ അപേക്ഷയിൽ പറയുന്നു. തന്റെ ജാമ്യാപേക്ഷ വേഗത്തിൽ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആൾമാറാട്ട വകുപ്പു ചുമത്തിയതിനാൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്കു കേസ് കൈമാറിയിരുന്നു. ഇക്കാര്യം അറിഞ്ഞ് ഇവർ കോടതിയുടെ പിൻവശത്തെ ഗേറ്റിലൂടെ മുങ്ങുകയായിരുന്നു. ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ലോയേഴ്സ് കോൺഗ്രസ് സ്ഥാനാർഥിയായി ഇവർ ജയിച്ചിരുന്നു. സർട്ടിഫിക്കറ്റുകൾ കൃത്യമായി പരിശോധിക്കാതെ അംഗത്വം നൽകിയതിന്റെ പേരിൽ ബാർ അസോസിയേഷനിലും തർക്കം ഉയർന്നിട്ടുണ്ട്.
അഭിഭാഷക വേഷത്തിൽ ഇവര്‍ ചെയ്ത കാര്യങ്ങളില്‍ എല്ലാം നിയമപ്രശ്നം വരുന്നുണ്ട്. ലീഗൽ സർവീസ് അതോറിറ്റിയിലും അഭിഭാഷക കമ്മിഷനുകളിലും അംഗമായി പ്രവർത്തിക്കുകയും കോടതിവിധിയ്ക്ക് ആസ്പദമായ റിപ്പോർട്ട് നല്‍കുക വരെ ചെയ്തിട്ടുണ്ട്. കോടതി വിധിപറഞ്ഞ കേസുകളിൽ നിയമ പ്രശ്നം ഉയരാനും ഇടയുണ്ട്. നിയമ ബിരുദമില്ലാതെയാണു പ്രാക്ടീസ് ചെയ്തിരുന്നത് എന്നു വ്യക്തമായതോടെ പൊലീസ് കേസെടുത്തത്.






